ഹിന്ദി ശത്രുവല്ലെന്ന് അമിത് ഷാ; എങ്കില്‍ ഉത്തരേന്ത്യക്കാര്‍ തമിഴ് പഠിക്കട്ടെയെന്ന് കനിമൊഴിയുടെ മറുപടി

'ഉത്തരേന്ത്യയിലെ ജനങ്ങള്‍ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യന്‍ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാര്‍ത്ഥ ദേശീയോദ്ഗ്രഥനം.'-കനിമൊഴി പറഞ്ഞു

ചെന്നൈ: ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡിഎംകെ എംപി കനിമൊഴി. ഹിന്ദി ആരുടെയും ശത്രുവല്ല എന്നതുപോലെ തമിഴും ആരുടെയും ശത്രുവല്ലെന്നും ഉത്തരേന്ത്യക്കാര്‍ തമിഴ് പഠിക്കട്ടെ എന്നുമാണ് കനിമൊഴി പറഞ്ഞത്.

'ഞങ്ങളും ആരുടെയും ശത്രുവല്ല. എല്ലാവരും ഞങ്ങള്‍ക്ക് സുഹൃത്തുക്കളാണ്. ഞങ്ങളുടെ ഭാഷയും പഠിക്കൂ. ഉത്തരേന്ത്യയിലെ ജനങ്ങള്‍ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യന്‍ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാര്‍ത്ഥ ദേശീയോദ്ഗ്രഥനം.'-കനിമൊഴി പറഞ്ഞു. അമിത് ഷായുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു കനിമൊഴിയുടെ മറുപടി.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തിനെതിരെ ശക്തമായി പ്രതിഷേധമുയര്‍ത്തുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. കഴിഞ്ഞ ദിവസം ഔദ്യോഗിക ഭാഷാവകുപ്പ് സുവര്‍ണജൂബിലി ആഘോഷത്തില്‍ സംസാരിക്കവെയായിരുന്നു അമിത് ഷാ ഹിന്ദി ഇന്ത്യന്‍ ഭാഷകളുടെ സുഹൃത്താണെന്നും രാജ്യത്ത് ഒരു ഭാഷയ്ക്കുനേരെയും എതിര്‍പ്പുണ്ടാകരുതെന്നും പറഞ്ഞത്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും മെഡിക്കല്‍-എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പ്രാദേശിക ഭാഷയില്‍ നല്‍കുന്നതിന് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവര്‍ക്ക് വൈകാതെ ലജ്ജ തോന്നുമെന്നും പറഞ്ഞിരുന്നു.

Content Highlights: Let north indians learn tamil says kanimozhi on amit shah's hindi not an enemy remark

To advertise here,contact us