'സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചു'; പദ്മശ്രീ ജേതാവായ സന്യാസിക്കെതിരെ ബലാത്സംഗ പരാതി

ആറ് മാസത്തോളം പീഡനം തുടര്‍ന്നതായും യുവതി പറയുന്നു

കൊല്‍ക്കത്ത: പദ്മശ്രീ ജേതാവായ സന്യാസിക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്ത്. കാര്‍ത്തിക് മഹാരാജ് എന്നറിയപ്പെടുന്ന സ്വാമി പ്രദീപ്താനന്ദയ്‌ക്കെതിരെ ബംഗാള്‍ സ്വദേശിനിയായ യുവതിയാണ് രംഗത്തെത്തിയത്. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് 2013 ജനുവരി മുതല്‍ ജൂണ്‍ വരെ പന്ത്രണ്ടോളം തവണ ഇയാള്‍ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി.

മുര്‍ഷിദാബാദ് ജില്ലയിലെ ഭാരത് സേവാശ്രം സംഘത്തിന്റെ ബെല്‍ദംഗ യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയാണ് കാര്‍ത്തിക് മഹാരാജ്. ആശ്രമത്തിന് കീഴിലുള്ള ചനക് ആദിവാസി അബസിക് ബാലിക വിദ്യാലയത്തില്‍ അധ്യാപികയായി ജോലി വാദ്ഗാനം ചെയ്തായിരുന്നു പീഡനം എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഈ സമയം ആശ്രമത്തിലായിരുന്നു താമസം ഒരുക്കിയിരുന്നത്. രാത്രി സമയങ്ങളില്‍ മുറിയില്‍ എത്തുന്ന കാര്‍ത്തിക് മഹാരാജ് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പറയുന്നത്. ആറ് മാസത്തോളം പീഡനം തുടര്‍ന്നതായും യുവതി പറയുന്നു. ഭയവും നിസ്സഹായതയും മൂലമാണ് ഇത്രയും നാള്‍ പരാതി നല്‍കാത്തതെന്നാണ് യുവതി പറയുന്നത്. പരാതിപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് കാര്‍ത്തിക് മഹാരാജ് ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കാര്‍ത്തിക് മഹാരാജ് പറയുന്നത്. തന്റെ പേരും പ്രശസ്തിയും ഇല്ലാതാക്കാനാണ് ഇത്തരത്തിലൊരു പരാതിയെന്നും സന്യാസി പറയുന്നു. തങ്ങളുടെ ആശ്രമത്തില്‍ നിരവധി വനിതാ ജീവനക്കാരും അന്തേവാസികളുമുണ്ട്. അവരോട് ചോദിച്ചാല്‍ താന്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് മനസിലാകും. എല്ലാ സ്ത്രീകളേയും തങ്ങള്‍ അമ്മയെ പോലെയാണ് ബഹുമാനിക്കുന്നതെന്നും കാര്‍ത്തിക് മഹാരാജ് പറയുന്നു. സമൂഹത്തിന് നല്‍കിയ സേവനങ്ങളുടെ പേരില്‍ ഇക്കൊല്ലമായിരുന്നു കാര്‍ത്തിക് മഹാരാജിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകൂടിയാണ് കാര്‍ത്തിക് മഹാരാജ്.

Content Highlights- A woman from bengal accuses padma awardee monk of raping her 12 times in 6 months

To advertise here,contact us