ഹൈദരാബാദ്: പശുവിന്റേതെന്ന് ആരോപിക്കപ്പെടുന്ന തലച്ചോറുമായി കുട്ടികൾക്ക് ക്‌ളാസെടുക്കാനെത്തിയ അധ്യാപികയ്ക്ക് സസ്‌പെൻഷൻ. തെലങ്കാനയിലെ വിക്രാബാദ് ജില്ലയിലെ ജില്ലാ പരിഷദ് വനിതാ സ്‌കൂൾ അധ്യാപികയെയാണ് സസ്‌പെൻഡ് ചെയ്തത്. ബയോളജി പാഠഭാഗങ്ങൾ പഠിപ്പിക്കാനാണ് അധ്യാപിക ഇത്തരത്തിൽ പശുവിന്റെ തലച്ചോർ കൊണ്ടുവന്നത്. ക്‌ളാസിലെ പല കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടായതിന് പിന്നാലെ നാട്ടുകാരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയുമാണ് നടപടിയുണ്ടായത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. മനുഷ്യന്റെ തലച്ചോറിനെപ്പറ്റി പഠിപ്പിക്കാനായിരുന്നു അധ്യാപിക പ്രതീകാത്മകമായി പശുവിന്റെ തലച്ചോർ കൊണ്ടുവന്നത്. തുടർന്ന് ക്‌ളാസെടുക്കുന്നത് അധ്യാപിക തന്നെ ഫോട്ടോയെടുക്കുകയും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അടക്കം പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ സ്‌കൂളിലെ പല അധ്യാപകരും തന്നെ ഈ അധ്യാപികക്കെതിരെ രംഗത്തുവന്നു.
കനത്ത ദുർഗന്ധമാണ് തലച്ചോറിൽ നിന്നുണ്ടായത് എന്ന് പല വിദ്യാർത്ഥികളും പരാതിപ്പെട്ടിരുന്നു. ചില വിദ്യാർത്ഥികൾക്ക് ശർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. നിലവിൽ ഈ തലച്ചോർ പശുവിന്റേത് തന്നെയാണോ എന്നുറപ്പിക്കാനായി ലാബ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
സംഭവം പുറത്തറിഞ്ഞതോടെ വിവിധ രാഷ്ട്രീയപാർട്ടികൾ സ്‌കൂളിലേക്ക് പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപികയെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തലച്ചോറിന്റെ മോഡലുകളും മറ്റും ഉള്ളപ്പോൾ എന്തിനാണ് ശരിക്കുമുള്ള തലച്ചോർ കൊണ്ടുവന്നതെന്നും പ്രതിഷേധക്കാർ ചോദിച്ചു. ഇതോടെയാണ് അധ്യാപികയെ അന്വേഷണവിധയമായി സസ്‌പെൻഡ് ചെയ്തതായി ഉത്തരവുണ്ടായത്.
Content Highlights: telangana teacher who took class with cows brain suspended