ന്യൂഡല്‍ഹി: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയുടെ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. ബിജെപിയുടെ ഭരണഘടനയിൽ മതേതരത്വം, സാമൂഹിക നീതി, സര്‍വ ധര്‍മ്മ സമഭാവ് എന്നിവയോട് കൂറ് പുലര്‍ത്തുന്നു എന്ന് പറയുന്നത് ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു കോണ്‍ഗ്രസ് എംപി മണിക്കം ടാഗോറിൻ്റെ പ്രതികരണം. എന്നിട്ടാണ് ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിക്ക് അത് മായ്ക്കാന്‍ കഴിയില്ലെന്നും മണിക്കം ടാഗോര്‍ പറഞ്ഞു. സ്വന്തം ഭരണഘടനയെക്കുറിച്ച് ലജ്ജിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നും മണിക്കം ടാഗോര്‍ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും 'സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ദത്താത്രേയ ഹൊസബല്ലയുടെ പരാമര്‍ശം.
അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍, ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹൊസബല്ല.
അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആര്‍എസ്എസ് നേതാവ് വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ദത്താത്രേയ ഇന്ത്യയിലെ ജനാധിപത്യത്തെ നിര്‍വചിക്കുന്ന മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയില്‍ തിരുകിക്കയറ്റിയതാണെന്നും ഈ വാക്കുകള്‍ അവിടെ തുടരണമോ എന്ന് നാം ചിന്തിക്കണമെന്നും പറഞ്ഞു.
Content Highlights: Congress against RSS leader Dattatreya Hosabale on Constitution controversy