ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍; ഭീകരർക്കായി തിരച്ചിൽ ഊര്‍ജിതം

അവന്തിപോരയിലെ നാദെര്‍, ട്രല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്

ജമ്മു: കശ്മീരിലെ അവന്തിപോര നാദെര്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. ശക്തമായ വെടിവെപ്പാണ് മേഖലയില്‍ നടന്നത്. അവന്തിപോരയിലെ നാദെര്‍, ട്രല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഭീകരവാദികള്‍ക്ക് വേണ്ടി ജമ്മു മേഖലയിലും സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജമ്മുവിലെ ഘഗ്വാല്‍ ഗ്രാമത്തില്‍ ഭീകരര്‍ എത്തിയെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് തിരച്ചില്‍ നടത്തുന്നത്. സൈനിക വേഷത്തില്‍ എത്തിയ രണ്ട് പേര്‍ കുടിവെള്ളം ആവശ്യപ്പെട്ടെന്ന് ഗ്രാമീണ സ്ത്രീ സുരക്ഷ സേനയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്ച ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ആദ്യം കുല്‍ഗാമില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് ഷോപ്പിയാനിലെ ഒരു വനപ്രദേശത്തേക്ക് മാറുകയായിരുന്നു.

Content Highlights: Encounter at Jammu Kashmir s Avanthipora

To advertise here,contact us