സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണം; എസ്എന്‍ഡിപി പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍

മതരാജ്യമോ മതസംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ്‌ പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

ആലപ്പുഴ: സൂംബയെ എസ്എൻഡിപി പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിർക്കുന്നുവെന്നും അവരുടെ ഈ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. മതവികാരം വ്രണപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഈ ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മതരാജ്യമോ മതസംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ്‌ പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. അത് അംഗീകരിക്കണം. എൽഡിഎഫ് തോറ്റുവെന്ന് പറയാനാവില്ല. നല്ല വോട്ട് നേടി. ലീഗും കോൺഗ്രസും ഒരുമിച്ച് നിന്നു. അൻവറിന്റെ ശക്തി തിരിച്ചറിഞ്ഞുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ജനങ്ങളെ കൂടെ നിർത്താൻ അൻവറിന് കഴിഞ്ഞുവെന്നും വ്യക്തമാക്കി. അൻവർ നേടിയ വോട്ടുകൾ ചെറുതായി കാണാനാവില്ല. അൻവർ പാർട്ടിക്ക് വിധേയമായാൽ എടുക്കാമെന്ന കോൺഗ്രസ് നിലപാട് മികച്ചതാണ്. സമീപ ചരിത്രത്തിൽ യുഡിഎഫ് എടുത്ത ഉറച്ച തീരുമാനമാണിത്. നിലമ്പൂരിലേത് വി ഡി സതീശന്റെ വിജയമല്ലെന്നും കൂട്ടായ്മയുടെ ജയമെങ്കിലും അവകാശം ലീഗിനാണെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ കിട്ടിയെന്ന് പറഞ്ഞാൽ കേരളം മുഴുവൻ കിട്ടി എന്നാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മേജറേയും ക്യാപ്റ്റനെയുമൊക്കെ അവർ തീരുമാനിക്കട്ടെ. അവർ അണ്ണനും തമ്പിയും കളിക്കട്ടെ. കോൺഗ്രസ് നശിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ലക്ഷം ഗ്രൂപ്പാണ് കോൺഗ്രസിലുള്ളത്. കാണാൻ പോകുന്ന പൂരത്തിനായി കാത്തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ സൂംബ ഡാൻസിനെ അനുകൂലിച്ച് എസ്എൻഡിപി പ്രമേയം അവതരിപ്പിച്ചു. എതിർപ്പുകൾ ബാലിശമാണെന്നും ഇത്തരം നിലപാടുകൾ മുസ്‌ലിം ജനവിഭാഗത്തെ സമൂഹത്തിന് മുന്നിൽ പരിഹാസ്യരാക്കുന്നുവെന്നും എസ്എൻഡിപി വ്യക്തമാക്കി. ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും മതത്തെ കെട്ടിയെഴുന്നള്ളിക്കുന്നത് മാനുഷികമല്ല. വിവരദോഷികളായ പുരോഹിതരുടെ തിട്ടൂരങ്ങൾക്ക് മുസ്‌ലിം ജനത നിന്നു കൊടുക്കരുതെന്നും എസ്എൻഡിപി വ്യക്തമാക്കി.

ലഹരിക്കെതിരെ സ്‌കൂളില്‍ സൂബാ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശത്തിനെതിരെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് രംഗത്തെത്തിയോടെയാണ് വിവാദം ഉടലെടുത്തത്. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്‍പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല മകനെ സ്‌കൂളില്‍ അയക്കുന്നതെന്ന് അഷറഫ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തല്‍ ബ്രേക്ക് ചെയ്തില്ലെങ്കില്‍ ഇതിലും വലിയ പ്രതിസന്ധികള്‍ക്ക് നാം തലവെച്ച് കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സൂംബ ഡാന്‍സ് പഠിക്കാന്‍ കുട്ടികള്‍ക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകള്‍ ഉണ്ടെന്നും നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയും ഉണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോടും പ്രതികരിച്ചിരുന്നു. കുട്ടികളെ അത്തരം സംസ്‌കാരത്തിലേക്ക് കൊണ്ടുപോകരുതെന്നും സ്‌കൂളില്‍ അയക്കുന്നതിന് ഇതിന് വേണ്ടിയല്ലെന്നും ടി കെ അഷറഫ് പറഞ്ഞിരുന്നു.

സൂംബയ്‌ക്കെതിരെ എസ്‌വൈഎസ്‌ നേതാവ് നാസർ ഫൈസി കൂടത്തായിയും രംഗത്തെത്തിയിരുന്നു. അൽപ്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബ എന്നും വലിയ കുട്ടികൾ പോലും അങ്ങനെ ചെയ്യണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിൽ അത് പ്രതിഷേധാർഹമാണെന്നുമായിരുന്നു നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിലൂടെ പറഞ്ഞത്.

സൂംബയ്‌ക്കെതിരെ എംഎസ്എഫ് അടക്കം വിമർശനം ഉയർത്തിയിരുന്നു.

സൂംബയെ ലക്ഷ്യംവെച്ചുള്ള വിമർശനങ്ങളെ ശക്തമായ ഭാഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നേരിട്ടത്. സൂംബയെ എതിർക്കുന്നവർ ലഹരിയെക്കാൾ മാരക വിഷമാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. സൂംബയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ സൂംബയെ അടിച്ചേൽപ്പിക്കരുതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ഇത്തരം കാര്യങ്ങൾ നടപ്പാക്കുമ്പോൾ പരാതി ഉയർന്നാൽ അത് ചർച്ചചെയ്ത് പരിഹരിക്കമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.

ഏറ്റവും ഒടുവിൽ സൂംബയുമായി ബന്ധപ്പെട്ട ആശങ്ക ദുരീകരിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി നാസർ ഫൈസി കൂടത്തായി രംഗത്തെത്തി. വിദ്യാർത്ഥികളെ നിർബന്ധിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തോടെ ആശങ്ക ഒഴിഞ്ഞുവെന്നാണ് നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാണിച്ചത്. പ്രതിഷേധം ​ഗവൺമെൻ്റിനെ അറിയിച്ചിരുന്നുവെന്നും ​ഗവൺമെൻ്റ് കൃത്യമായ മറുപടി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ വിഷയത്തിൽ വ്യക്തത വരുത്തുമ്പോഴും ചില സ്കൂളുകൾ ഈ വിഷയം ദുരുപയോ​ഗിക്കില്ല എന്നതിൽ ഉറപ്പ് ലഭിക്കണമെന്നും നാസർ ഫൈസി പറഞ്ഞിരുന്നു.

Content Highlights: vellappally natesan supports zumba dance

To advertise here,contact us