കണ്ണൂർ: പിണറായി പൊലീസ് സ്റ്റേഷൻ ശിലാസ്ഥാപനത്തിനിടെ വേദിയിൽ വെച്ചുതന്നെ നിർമാണം പൂർത്തിയാക്കുന്നതിൽ കരാറുകാരുടെ ഉറപ്പ് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധിയോടാണ് മുഖ്യമന്ത്രി വേദിയിൽ വെച്ചുതന്നെ ഉറപ്പ് തേടിയത്. ഡിസംബറോടെ പണി പൂർത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ ആ വാക്ക് മാറേണ്ട എന്നുവെച്ചിട്ടാണ് നിങ്ങളുടെ മുൻപിൽവെച്ച് ഉറപ്പ് വാങ്ങിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ കയ്യടിയും ചിരികളുമാണ് സദസിൽ ഈ നിമിഷം ഉയർന്നത്.
പിണറായി പൊലീസ് സ്റ്റേഷനായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രസംഗത്തിനിടയിൽ കേരളത്തിൻ്റെ സാമ്പത്തിക നില അത്ര ഭദ്രമല്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ആഗ്രഹിച്ച വിധം എല്ലാം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേഷൻ നിർമ്മാണം നീണ്ടുപോയത് സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
കേരളത്തിൽ പൊലീസിന്റെ ഇടപെടലാണ് സംഘർഷങ്ങൾ ഒഴിവാക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികൾ ഇല്ലാത്തതുകൊണ്ടല്ല കേരളത്തിൽ കലാപങ്ങൾ നടക്കാത്തത്. ഇത്തരം സംഘടനകൾക്ക് കേരളത്തിൽ ശക്തി കൂടുതലാണ്. സമൂഹത്തിൻ്റെ ദൂഷ്യങ്ങൾ പോലീസിനകത്തും ഉണ്ടായെന്ന് വരാം. അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചുവെന്നും സർവീസിൽ നിന്നും പിരിച്ച് വിട്ടത് കാണാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Pinarayi vijayan assures speedy construction of police station building