കൊലപാതകം പ്രതികളുടെ സുഹൃത്തിൻ്റെ ആൾപാർപ്പില്ലാത്ത വീട്ടിൽവെച്ച്;ഹേമചന്ദ്രൻ്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

ആസൂത്രിത കൊലപാതകമെന്നാണ് പൊലീസ് നിഗമനം

കോഴിക്കോട്: ഒന്നരവര്‍ഷം മുന്‍പ് കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കൊലപാതകമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്. ഡിഎന്‍എ പരിശോധനഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം (54) ഇന്നലെയാണ് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചേരമ്പാടി വനത്തില്‍ നിന്നും കണ്ടെത്തിയത്.

ആസൂത്രിത കൊലപാതകമെന്നാണ് പൊലീസ് നിഗമനം. തറനിരപ്പിന് നാലടിയോളം താഴ്ചയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹം. കേരള, തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. കേസില്‍ മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി ബി എസ് അജേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

പ്രതികളുടെ സുഹൃത്തിന്റെ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ വെച്ചാണ് കൊല നടത്തിയതെന്നാണ് വിവരം. ആള്‍ത്താമസമില്ലാത്തതിനാലാണ് പ്രതികള്‍ ഈ വീട് തിരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തട്ടികൊണ്ടുപോയ ഹേമചന്ദ്രനെ നേരെ ഈ വീട്ടില്‍ എത്തിക്കുകയായിരുന്നു. പണം തിരികെ ചോദിച്ചുള്ള മര്‍ദ്ദനത്തില്‍ ഹേമചന്ദ്രന്‍ കൊല്ലപ്പെടുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം മായനാടാണ് ഹേമചന്ദ്രന്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ നിന്നും കാറില്‍ തട്ടികൊണ്ടുപോവുകയായിരുന്നു. സ്വകാര്യ ചിട്ടി കമ്പനി നടത്തിവന്ന ഹേമചന്ദ്രന്‍ 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു.

Content Highlights: Hema Chandran Death postmortem over

To advertise here,contact us