എസ്എഫ്‌ഐ ദേശീയ നേതൃത്വത്തിന് പുതുമുഖങ്ങള്‍; ആദര്‍ശ് എം സജിയും ശ്രീജന്‍ ഭട്ടാചാര്യയും നയിക്കും

എസ്എഫ്‌ഐയുടെ അഖിലേന്ത്യാ സമ്മേളനം ആദര്‍ശ് എം സജിയെ പ്രസിഡന്റായും ശ്രീജന്‍ ഭട്ടാചാര്യയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: എസ്എഫ്‌ഐ ദേശീയ നേതൃത്വത്തിന് ഇനി പുതുമുഖങ്ങള്‍. കഴിഞ്ഞ കമ്മിറ്റിയിലെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിമാരായ ആദര്‍ശ് എം സജിയും ശ്രീജന്‍ ഭട്ടാചാര്യയും ഇനി എസ്എഫ്‌ഐയെ നയിക്കും. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ സമ്മേളനം ആദര്‍ശ് എം സജിയെ പ്രസിഡന്റായും ശ്രീജന്‍ ഭട്ടാചാര്യയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് ആദര്‍ശ് എം സജി. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായിരുന്നു. ഡല്‍ഹി ജനഹിത് ലോ കോളേജില്‍ എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആദർശ്.

പശ്ചിമബംഗാള്‍ ജാദവ്പുര്‍ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജന്‍ ഭട്ടാചാര്യ. ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സിപിഐഎം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. എസ് കെ ആദര്‍ശ്, ടോണി കുര്യാക്കോസ്, പി അക്ഷര, ബിപിന്‍രാജ് പായം, താജുദ്ദീന്‍ പി, സാന്ദ്ര രവീന്ദ്രന്‍, ആര്യ പ്രസാദ്, ഇ പി ഗോപിക എന്നിവരാണ് കേരളത്തില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.

കോഴിക്കോട് ജൂണ്‍ 27നാണ് എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമായത്. പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് എന്നാണ് സമ്മേളന വേദിക്ക് പേരിട്ടത്. മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറും നടനും നാടക സംവിധായകനുമായ എം കെ റെയ്നയും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ മുൻ ദേശീയ പ്രസിഡന്റ് വി പി സാനു പതാക ഉയര്‍ത്തി. മുൻ വൈസ് പ്രസിഡന്റ് നിധീഷ് നാരായണന്‍ രക്തസാക്ഷി പ്രമേയവും കേന്ദ്രകമ്മിറ്റിയംഗം ദേബാരഞ്ജന്‍ ദേവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസായിരുന്നു സംഘാടകസമിതി ചെയര്‍മാന്‍.

എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴില്‍ ഉറപ്പാക്കുക, യുദ്ധവും തീവ്രവാദവും വേണ്ട, രാജ്യത്തെ എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യമാക്കുക, ആദിവാസി വിഭാഗങ്ങളെ സംരക്ഷിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. പുതിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം, സ്വകാര്യവല്‍ക്കരണം എന്നിവ പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. 14 സര്‍വകലാശാലകളില്‍ നിന്നായി 37 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

നാളെ സമ്മേളനം സമാപിക്കും. പകല്‍ 11ന് കാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന മഹാറാലി നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Content Highlights: Adarsh M Saji and Sreejan Bhattacharya selected as SFI national leaders

To advertise here,contact us