ആണും പെണ്ണും അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിനൊപ്പം തുള്ളുന്നതാണ് സൂംബ, യോജിക്കാനാകില്ല: ടി കെ അഷ്റഫ്

സൂംബ ഡാന്‍സ് പഠിക്കാന്‍ കുട്ടികള്‍ക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളില്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരുമാണുള്ളത്

കൊച്ചി: സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്. കായികാധ്യാപകരെ നിയമിച്ച് കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കാനുള്ള സംവിധാനത്തിന് പകരം സൂംബ പരിശീലനം നടപ്പിലാക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് ടി കെ അഷ്‌റഫ് റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.

യോജിക്കാന്‍ കഴിയാത്ത ആളുകളില്‍ പോലും സൂംബ അടിച്ചേല്‍പ്പിക്കുകയാണ്. കുട്ടികളെ സംസ്‌കാര സമ്പന്നരായി വളര്‍ത്തുക കൂടിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ലഹരി ഉപയോഗിക്കരുത്. സൂംബ ഡാന്‍സ് പഠിക്കാന്‍ കുട്ടികള്‍ക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളില്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയാണ്. കുട്ടികളെ അത്തരം കള്‍ച്ചറിലേക്ക് കൊണ്ടുപോകരുത്. സ്‌കൂളില്‍ അയക്കുന്നതിന് ഇതിന് വേണ്ടിയല്ല. മുതിര്‍ന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നിന്ന് അല്‍പവസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യുന്നു. പ്രത്യേക മ്യൂസികും ഡാന്‍സും വെച്ച് അല്‍പ്പവസ്ത്രം ധരിച്ച് ചെയ്യുന്നതാണ് സൂംബ. അങ്ങനെ മക്കളെ വളര്‍ത്തണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുണ്ടാവാം. കുട്ടികള്‍ ഈ രീതിയിലേക്കും ആഘോഷ ത്വരയിലേക്കും പോയാല്‍ ഡിജെ പാര്‍ട്ടിയിലേക്കും ലഹരിപ്പാര്‍ട്ടിയിലേക്കും പോകും. കാതടപ്പിക്കുന്ന മ്യൂസിക്കിനോടും അത്തരം കള്‍ച്ചറിനോടും താല്‍പര്യമില്ല' എന്നും ടി കെ അഷ്‌റഫ് പറയുന്നു.

കായികാധ്യാപകരെ നിയമിച്ച് കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കാനുള്ള സംവിധാനം കാര്യക്ഷമമാക്കുകയാണ് വേണ്ടത്. 500 കുട്ടികള്‍ സ്‌കൂളില്‍ ഉണ്ടെങ്കിലേ കായികാധ്യാപകരെ നിയമിക്കാനാകൂ. ഹയര്‍സെക്കണ്ടറി ക്ലാസുകളിലും പിഇടി ഒരു പിരീയഡ് ഉണ്ട്. അതിനും അധ്യാപകരില്ല. ഇത് കാര്യക്ഷമമാക്കുന്നതിന് പകരം സൂംബ നടപ്പിലാക്കുന്നത് ശരിയായ രീതിയല്ലെന്നും അഷ്‌റഫ് പറഞ്ഞു.

അധ്യാപകനെന്ന നിലയില്‍ സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നും തന്റെ മകനും ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ടി കെ അഷ്‌റഫ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. മക്കളെ പൊതുവിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനാണെ്‌നനും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്‍പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നുമാണ് അഷ്‌റഫിന്റെ വാദം.

Content Highlights: T K Ashraf Against Zumba Practice at School

To advertise here,contact us