ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: നാളെ തിരുവനന്തപുരത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ കെഎസ് യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മര്‍ദനമേറ്റിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് കെഎസ്‌യു ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍എസ്എസ്- യുവമോര്‍ച്ച ഗുണ്ടകളാണ് പ്രവര്‍ത്തകരെ മര്‍ദിച്ചതെന്ന് കെഎസ്‌യു ആരോപിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർക്കെതിരായ പ്രതിഷേധത്തില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മര്‍ദനമേറ്റിരുന്നു. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിക്കെതിരെയാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം വെച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്.

ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും പൊലീസിന്റെ ശക്തമായ സുരക്ഷയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ സമയം സര്‍വകലാശാലയുടെ പുറത്ത് ശക്തമായ പ്രതിഷേധവുമായി എസ് എഫ് ഐ, കെ എസ്‌ യു സംഘടനകള്‍ അണിനിരന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സമയത്ത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍വകലാശാല സെനറ്റ് ഹാളിലേക്ക് എത്തി. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം വകവെയ്ക്കാതെ ഗവര്‍ണര്‍ സെനറ്റ് ഹാളില്‍ പ്രവേശിച്ചു. തൊട്ടുപിന്നാലെ സെനറ്റ് ഹാളിന്റെ വാതില്‍ പൊലീസ് അടച്ചു. അകത്തുപ്രവേശിച്ച ഗവര്‍ണര്‍ ഭാരതാംബ ചിത്രത്തിന് മുന്നില്‍വെച്ച വിളക്ക് കത്തിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.

സെനറ്റ് ഹാളില്‍ അടിയന്തരാവസ്ഥയെക്കുറിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. അരമണിക്കൂര്‍ നീണ്ട പ്രസംഗത്തിനൊടുവില്‍ ഗവര്‍ണര്‍ പുറത്തേയ്ക്കിറങ്ങി. പ്രതിഷേധം കനക്കുമെന്ന് മനസിലാക്കിയ പൊലീസ് ഗവര്‍ണറെ കേരള സര്‍വകലാശാലയുടെ പിന്‍ഭാഗത്തൂടെ പുറത്തേയ്ക്ക് കടത്തുകയായിരുന്നു.

Content Highlights: KSU Education bandh in thiruvananthapuram tomorrow

To advertise here,contact us