'നാണം കെട്ട വിജയം, എൽഡിഎഫിൻ്റെ വോട്ട് പിടിച്ച് അൻവർ യുഡിഎഫിന് വിജയമൊരുക്കിയിട്ടും ഭൂരിപക്ഷം കുറവ്'

എല്‍ഡിഎഫിന്റെ വോട്ട് പിടിച്ച് യുഡിഎഫിന് അന്‍വര്‍ വിജയമൊരുക്കിയിട്ടും ഭൂരിപക്ഷം ഇതാണെങ്കില്‍ യുഡിഎഫിന്റേത് നാണംകെട്ട വിജയമാണെന്ന് പറയേണ്ടി വരുമെന്ന് പത്മജ കുറിച്ചു

തൃശൂര്‍: നിലമ്പൂര്‍ ഉപതതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തെ പരിഹസിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. എല്‍ഡിഎഫിന്റെ വോട്ട് പിടിച്ച് യുഡിഎഫിന് അന്‍വര്‍ വിജയമൊരുക്കിയിട്ടും ഭൂരിപക്ഷം ഇതാണെങ്കില്‍ യുഡിഎഫിന്റേത് നാണംകെട്ട വിജയമാണെന്ന് പറയേണ്ടി വരുമെന്ന് പത്മജ കുറിച്ചു. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെ ഉള്ള വര്‍ഗീയ പാര്‍ട്ടികളുടെ വോട്ട് നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് ജയിച്ചതെന്നും ഇതിനൊപ്പം വര്‍ഗീയ പൊടിക്കൈകളുമായി ന്യൂ ജനറേഷന്‍ നേതാക്കളും നിലമ്പൂരില്‍ ഇറങ്ങിയിരുന്നുവെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

എല്‍ഡിഎഫ് മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയിട്ടും വോട്ട് ബാങ്ക് ചോര്‍ന്ന് പോയത് ജനം ഇരു മുന്നണികളെയും മടുത്തു എന്നതിന്റെ സൂചന ആണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വോട്ടിന്റെ എണ്ണം പരമ്പരാഗത യു ഡി എഫ് മണ്ഡലത്തില്‍ ഉയര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞെങ്കില്‍ ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസന മുദ്രാവാക്യത്തെ കേരളം ഏറ്റെടുക്കാന്‍ തുടങ്ങി എന്നതിന്റെ സൂചന കൂടി ആണ് വ്യക്തമാകുന്നതെന്നും പത്മജ കൂട്ടിചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള രാഷ്ട്രീയത്തില്‍ എങ്കിലും ഞങ്ങളിതാ തിരിച്ചുവരവ് നടത്തുകയാണേ എന്ന ആര്‍പ്പ് വിളിയാണ് പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസ് ക്യാമ്പിലേത്. എന്നാല്‍ സ്വയം നടത്തുന്ന വിലയിരുത്തലില്‍ വി ഡി സതീശന് കാര്യങ്ങള്‍ ബോധ്യം ആയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെ ഉള്ള വര്‍ഗീയ പാര്‍ട്ടികളുടെ വോട്ട് നേടിയാണ് ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം. കൂടാതെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിപ്പിക്കാന്‍ ഉള്ള വര്‍ഗീയ പൊടിക്കൈകളുമായി ന്യൂ ജനറേഷന്‍ കോണ്‍ഗ്രസ് നേതാക്കളും സജീവമായിരുന്നു നിലമ്പൂരില്‍. മുള്ള് , മുരിക്ക്, പാമ്പ്, പഴുതാര തുടങ്ങി മുഴുവന്‍ വോട്ടുകളും പോക്കറ്റിലാക്കാന്‍ നോക്കിയിട്ടും യു ഡി എഫിന്റെ ഭൂരിപക്ഷം 11077 എന്ന സംഖ്യയില്‍ ഒതുങ്ങി, കൂടാതെ പി വി അന്‍വര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ നടത്തിയ പ്രസ്താവനയുടെ സാരാംശം 'ഞാന്‍ എല്‍ഡിഎഫിന്റെ വോട്ട് പിടിച്ച് യുഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കി ' എന്നത് കൂടിയാണ്. അപ്പോള്‍ പല വഴിക്കുള്ള ഇത്തരം സഹായങ്ങള്‍ കൂടി കിട്ടിയിട്ടും ഭൂരിപക്ഷം ഇത്ര മാത്രം ആണെങ്കില്‍ ഈ വിജയത്തെ നാണം കേട്ട ജയം എന്ന കൂടി പറയേണ്ടി വരും. സി പി ഐ എമ്മും എല്ലാ വിധ സന്നാഹങ്ങളോടും കൂടി അവരുടെ മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കി എങ്കിലും വോട്ട് ബാങ്ക് ചോര്‍ന്ന് പോയി എന്നത് ജനം ഇരു മുന്നണികളെയും മടുത്തു എന്നതിന്റെ സൂചന ആണ്. അത്തെ സമയം ഈ തെരഞ്ഞെടുപ്പില്‍ വോട്ടിന്റെ എണ്ണം പരമ്പരാഗത യു ഡി എഫ് മണ്ഡലത്തില്‍ ഉയര്‍ത്താന്‍ ബി ജെപിക്ക് കഴിഞ്ഞെങ്കില്‍ ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസന മുദ്രാവാക്യത്തെ കേരളം ഏറ്റെടുക്കാന്‍ തുടങ്ങി എന്നതിന്റെ സൂചന കൂടി ആണ്

Content Highlights-BJP leader Padmaja Venugopal mocked the Congress' victory in the Nilambur by-election.

To advertise here,contact us