തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പൊലീസ് കസ്റ്റഡിയില്‍ എടുത്ത ആൾ കുറ്റം സമ്മതിച്ചു

ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം പനച്ചമൂട് യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത വിനോദ് കുറ്റം സമ്മതിച്ചു. യുവതിയെ കൊന്ന് കുഴിച്ചിട്ടതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇന്നലെ രാത്രി മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇയാള്‍ക്കൊപ്പം പൊലീസ് കസ്റ്റഡിയില്‍ എടുത്ത സന്തോഷിന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

വിനോദും കൊല്ലപ്പെട്ട പ്രിയംവദയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് സൂചന. കൊല നടന്ന പന്ത്രണ്ടിന് രാത്രി പ്രിയംവദയെ മര്‍ദിച്ചതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബോധം കെട്ടശേഷം വീട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. വീട്ടില്‍വെച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കട്ടിലിനടിയില്‍ മൃതദേഹം സൂക്ഷിച്ചവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് രാവിലെയായിരുന്നു കൊലപാതക വിവരം പൊലീസില്‍ അറിയുന്നത്. വിനോദ് താമസിക്കുന്ന വീട്ടിലെ കട്ടിലിന് അടിയില്‍ മൃതദേഹം കണ്ടെത്തിയതായി വിനോദിന്റെ മകള്‍ മുത്തശ്ശി സരസ്വതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സരസ്വതി വന്ന് നോക്കുമ്പോള്‍ കട്ടിലിനടിയില്‍ മൃതദേഹം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പള്ളിവികാരിയെ വിവരം അറിയിക്കുകയായിരുന്നു. പള്ളി വികാരി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുമ്പോള്‍ മുറിയിലെ രക്തക്കറ കഴുകിക്കളയുന്ന വിനോദിനേയും സന്തോഷിനേയുമാണ് കണ്ടത്. തുടര്‍ന്ന് ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൃതദേഹം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ കൂടിയെത്തിയാലാകും മൃതദേഹം പുറത്തെടുക്കുക. വിനോദ് ലഹരിക്ക് അടിമയാണെന്ന് വിവരമുണ്ട്.

Content Highlights- Man taken by police custody pleaded guilty on priyamvada murder case

To advertise here,contact us