'ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫിൻ്റെ ബന്ധം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചന'; മുഹമ്മദ് റിയാസ്

സഖ്യത്തിന് പിന്നിൽ യുഡിഎഫിൻ്റെ അധികാരക്കൊതിയാണെന്ന് മുഹമ്മദ് റിയാസ്

നിലമ്പൂർ: ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫിൻ്റെ ബന്ധം മതനിരപേക്ഷ കേരളത്തിനെ വഞ്ചിക്കുന്നതിന് തുല്ല്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജമാഅത്തെഇസ്‌ലാമി യുഡിഎഫിന്റെ അദൃശ്യ ശക്തിയാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ അത് പരസ്യമായെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മതരാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്നവരുമായി ചേരുന്നത് മതനിരപേക്ഷ കേരളത്തിനോട് ചെയ്യുന്ന വഞ്ചനയാണ്.

ബിജെപി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുള്ള പ്രവര്‍ത്തിയാണിത്. യുഡിഎഫിലെ മതനിരപേക്ഷ വാദികൾ അംഗീകരിക്കുന്ന കാര്യമല്ലിത്. സഖ്യത്തിന് പിന്നിൽ യുഡിഎഫിൻ്റെ അധികാരക്കൊതിയാണെന്നും യുഡിഎഫിനെ മതനിരപേക്ഷ വാദികൾ കയ്യൊഴിയാൻ ഇത് കാരണമാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വര്‍ഗീയ പാര്‍ട്ടികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് അഭിപ്രായപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പ്, പാലക്കാട്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ അടക്കം വര്‍ഗീയവാദികളുമായി ചേര്‍ന്ന് മുന്നോട്ടുപോകുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അതിന്റെ പ്രത്യാഘാതം യുഡിഎഫ് അനുഭവിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അതേ സമയം, നിലമ്പൂരില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള പിഡിപി തീരുമാനത്തിന് പിന്നിലെ വിമർശനങ്ങളിൽ പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയാണോയെന്നായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. ജമാഅത്തെ ഇസ്‌ലാമി ലോകമെമ്പാടുമുള്ള വര്‍ഗീയ ശക്തിയാണ്. ഹിന്ദു രാഷ്ട്രം വേണമെന്ന് ആര്‍എസ്എസ് പറയുന്നതുപോലെ ഇസ്‌ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്‌ലാമി. പിഡിപിക്ക് അങ്ങനെയൊരു നിലപാടില്ല. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട വിഭാഗമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. യുഡിഎഫ് പിന്തുണ സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും നിരുപാധിക പിന്തുണ ജമാഅത്തെ ഇസ്‌ലാമി നല്‍കിയിട്ടുണ്ടെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Content Highlights- 'UDF's relationship with Jamaat-e-Islami is a betrayal of secular Kerala'; Muhammad Riyaz

To advertise here,contact us