പടിയൂർ ഇരട്ടക്കൊല; പ്രതി രേഖയെ ശാരീരികമായി ഉപദ്രവിക്കും;ജോലിക്ക് പോകണ്ടെന്ന് പറഞ്ഞ് ഫോൺ എടുത്തുവെക്കും: സഹോദരി

പ്രേംകുമാര്‍ ഒരു കൊലക്കേസിലെ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞപ്പോഴാണ് അറിയുന്നതെന്നും സിന്ധു പറഞ്ഞു

തൃശൂര്‍: പടിയൂര്‍ ഇരട്ടക്കൊലയില്‍ പ്രതികരണവുമായി മരിച്ച രേഖയുടെ സഹോദരി സിന്ധു. രേഖയുടെയും പ്രേംകുമാറിന്റെയും കല്യാണം കഴിഞ്ഞ ശേഷമാണ് വീട്ടില്‍ അറിയിക്കുന്നതെന്ന് സിന്ധു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എറണാകുളത്ത് വെച്ചാണ് രേഖ പ്രേംകുമാറിനെ പരിചയപ്പെടുന്നത്. രേഖയെ ശാരീരിക ഉപദ്രവം ചെയ്തുവെന്നും സിന്ധു പറഞ്ഞു.

'ജോലിക്ക് പോകണ്ട എന്നു പറഞ്ഞ് ഫോണ്‍ എടുത്തു വയ്ക്കും. ജൂണ്‍ രണ്ടിന് പൊലീസ് സ്റ്റേഷനില്‍ രേഖയും പ്രേംകുമാറും പോയിരുന്നു. കൗണ്‍സിലിംഗിന്റെ കാര്യം പൊലീസ് നിര്‍ദ്ദേശിച്ചു. ജൂണ്‍ രണ്ടിന് വൈകുന്നേരം മുതല്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല', സിന്ധു കൂട്ടിച്ചേര്‍ത്തു. പ്രേംകുമാര്‍ ഒരു കൊലക്കേസിലെ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞപ്പോഴാണ് അറിയുന്നതെന്നും സിന്ധു പറഞ്ഞു.

മുന്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാര്‍. വിദ്യയെ കൊലപ്പെടുത്തി കാട്ടില്‍ തള്ളിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയിരിക്കുന്നത്. അതേസമയം ഒളിവില്‍ പോയ ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രേംകുമാറിനായി ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് രേഖയെയും രേഖയുടെ മാതാവ് മണിയെയും പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷ സുഹൃത്തുക്കളുമായുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ച് കുറിപ്പും മൃതദേഹത്തിലുണ്ടായിരുന്നു. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്.

Content Highlights: Padiyur double murder case accused attacked victim

To advertise here,contact us