'ചെന്താമര സജിതയെ കൊന്നത് മന്ത്രവാദി പറഞ്ഞത് കേട്ട്, അമാനുഷിക ശക്തി ലഭിച്ചതായി വിശ്വസിച്ചു'; അയൽവാസി

'സജിതയെ കൊന്നതിന് ശേഷം തനിക്ക് അമാനുഷിക ശക്തി ലഭിച്ചതായി ചെന്താമര വിശ്വസിച്ചു'

പാലക്കാട്: നെന്മാറയിലെ അരുംകൊലയ്ക്ക് ചെന്താമരയെ നയിച്ചത് അന്ധവിശ്വാസമെന്ന് പ്രതിയുടെ അയൽവാസി പുഷ്പ. ചെന്താമര അന്ധവിശ്വാസിയാണ്. മന്ത്രവാദി പറഞ്ഞത് കേട്ടാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ ചെന്താമര കൊലപ്പെടുത്തിയത്. തൃശ്ശൂരിലുളള ഒരു മന്ത്രവാദിയെ അന്ന് അയാൾ പോയി കണ്ടു. ചെന്താമരയുടെ ഭാര്യ വീട്ടിൽ നിന്ന് പോകാൻ കാരണം ധാരാളം മുടിയുള്ളവരാണെന്ന് മന്ത്രവാദി ഇയാളോട് പറഞ്ഞു. തുടർന്നാണ് ചെന്താമര, സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതെന്നും പുഷ്പ റിപ്പോർട്ടറിനോട് വെളിപ്പെടുത്തി.

തന്റെ ഭാര്യ വീടുവിട്ട് ഇറങ്ങാൻ കാരണം ഭാര്യയുടെ സുഹൃത്തുക്കളായ ഞാനും സജിതയുമാണെന്ന് അയാൾ വിശ്വസിച്ചിരുന്നു. സജിതയെ കൊന്നതിന് ശേഷം തനിക്ക് അമാനുഷിക ശക്തി ലഭിച്ചതായി ചെന്താമര വിശ്വസിച്ചുവെന്നും പുഷ്പ പറഞ്ഞു. സജിതയുടെ കൊലപാതകത്തിന് ശേഷം അയാളുടെ മാമന്റെ അടുത്ത് പോയി തനിക്ക് വലിയ ശക്തി ലഭിച്ചിട്ടുണ്ടെന്ന് ചെന്താമര അവകാശപ്പെട്ടു. ചെന്താമരയുടെ ശരീരം മുഴുവൻ ഏലസ്സുകളും ചരടുകളും കെട്ടിയിട്ടുണ്ട്. അയൽവാസികൾ കൂടോത്രം ചെയ്തിട്ടാണ് ഭാര്യ പോയതെന്നും അഞ്ചു പേരെ കൊല്ലുമെന്നും ഇയാൾ പറഞ്ഞതായി പുഷ്പ റിപ്പോർട്ടറിനോട് പറഞ്ഞു.

മുമ്പ് കൊടുവാൾ കൊണ്ട് ഭാര്യയെ ചെന്താമര വെട്ടിയിരുന്നു. അതിന് ശേഷമാണ് അയാളുടെ ഭാര്യ വീട്ടിൽ നിന്നും പോയത്. ‌ഇക്കാര്യങ്ങളൊക്കെ അന്ന് പൊലീസിന് മൊഴിയായും ലഭിച്ചിട്ടുണ്ടെന്നും ചെന്താമരയുടെ അയൽവാസിയായ പുഷ്പ വ്യക്തമാക്കി.

Also Read:

Kerala
ചെന്താമരയെ പിടികൂടാൻ ആൻ്റി നക്സൽ ഫോഴ്സും രംഗത്ത്; പൊലീസ് വീഴ്ചയിൽ റിപ്പോർട്ട് തേടി എഡിജിപി

പ്രതിയായ ചെന്താമരയെ പിടികൂടാൻ ആന്റി നക്സൽ ഫോഴ്സും തിരിച്ചിലിനായി ഇറങ്ങിയിട്ടുണ്ട്. സംഘം ഉടൻ പ്രതി ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന അരക്കമലയിൽ തിരച്ചിൽ നടത്തും. പാലക്കാട് എസ്പിയുടെ പ്രത്യേക സ്ക്വാഡും തിരച്ചിലിനായി രംഗത്തുണ്ട്. പ്രതിക്കായി വനത്തിന് പുറമെ പാലക്കാട് നഗരത്തിലും വ്യാപക പരിശോധന നടത്തിവരികയാണ്.

സംഭവത്തിൽ പൊലീസിനുണ്ടായ വീഴ്ചയിൽ എഡിജിപി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിൽ നടപടി എടുക്കാത്തതിലാണ് അന്വേഷണം. ഇരട്ടക്കൊലപാതകത്തിൽ പൊലീസ് വീഴ്ചയുടെ ആഘാതം എടുത്തുകാട്ടി ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും രംഗത്തുവന്നിരുന്നു. കുടുംബത്തിന് നേരെ ഭീഷണിയുണ്ടെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതായും എന്നാൽ പൊലീസ് ഒരു വിലയും നൽകിയില്ലെന്നും മക്കൾ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു. ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇന്നലെ ചെന്താമര സുധാകരനെയും മീനാക്ഷിയെയും കൊലപ്പെടുത്തുകയായിരുന്നു.

Content Highlights: Chenthamara is a False Belief Person Says by His Neighbour Pushpa

To advertise here,contact us