Reporter Breaking: മാലിന്യത്തില്‍ നിന്ന് വൈദ്യുതി; പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചു

ഇത് മാലിന്യ നിര്‍മാജന ലക്ഷ്യത്തെത്തന്നെ താറുമാറാക്കി.

തിരുവനന്തപുരം: മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചു. അവസാനിപ്പിച്ചത് നാല് നഗരങ്ങളിലെ വന്‍ പദ്ധതിയാണ്. പദ്ധതി അവസാനിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. കോഴിക്കോട്, കൊച്ചി, കൊല്ലം, തിരുവനന്തപുരം നഗരങ്ങളില പദ്ധതികളാണ് നിര്‍ത്തിയത്. പദ്ധതിക്കുള്ള നീക്കം തുടങ്ങിയത് 2017ലാണ്. കരാര്‍ ഒപ്പിട്ടത് 2019 സപ്തംബറിലും.

പലതവണ കമ്പനിക്ക് സമയം നീട്ടിക്കൊടുത്തു. ഫണ്ട് സമാഹരിക്കാന്‍ കഴിഞ്ഞില്ല. സോണ്ട ഇന്‍ഫ്രാടെക് കമ്പനിയായിരുന്നു കരാര്‍ എടുത്തത്. കെഎസ്‌ഐഡിസി ആയിരുന്നു നോഡല്‍ ഏജന്‍സി. സോണ്ടയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. ബ്രഹ്‌മപുരം തീപിടുത്തത്തിലെ വിവാദ കമ്പനിയായിരുന്നു സോണ്ട. സിപിഐഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റേതായിരുന്നു കമ്പനി.സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് ആറ് വര്‍ഷങ്ങളാണ്.

രാജ്യത്ത് ഒരിടത്തും വിജയകരമായി നടത്താനാവാത്ത പദ്ധതിയായിരുന്നു ഇത്. സോണ്ട കമ്പനിക്ക് മുന്‍ പരിചയവും ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ തന്നെ അഴിമതി ആരോപണം ശക്തമായിരുന്നു. വികേന്ദ്രീകൃത മാലിന്യസംസ്‌കരണമായിരുന്നു കേരളത്തിന്റെ ലക്ഷ്യം. വേസ്റ്റ് ടു എനര്‍ജി വന്നതോടെ ബ്രഹ്‌മപുരമടക്കം മാലിന്യം കേന്ദ്രീകരിച്ചെത്തി. ഇത് മാലിന്യ നിര്‍മാജന ലക്ഷ്യത്തെത്തന്നെ താറുമാറാക്കി. മാലിന്യനിര്‍മാജ്ജനം പദ്ധതികള്‍ താളം തെറ്റുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

To advertise here,contact us