ടെല്‍ അവീവ്: ഇറാനുമായുളള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ വെളിപ്പെടുത്തലുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്. 12 ദിവസം നീണ്ടു നിന്ന ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുളള അലി ഖമേനിയെ വധിക്കാന്‍ ഇസ്രയേലിന് പദ്ധതിയുണ്ടായിരുന്നുവെന്നാണ് കാറ്റ്സിന്റെ വെളിപ്പെടുത്തല്‍. ഖമേനിയെ വധിക്കാന്‍ ഇസ്രയേലിന് അമേരിക്കയുടെ അനുമതി ആവശ്യമില്ലായിരുന്നുവെന്നും കാറ്റ്സ് പറഞ്ഞു. ഇസ്രയേലി മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഖമേനിയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. പക്ഷെ അതിനുളള ഒരു അവസരമുണ്ടായിരുന്നില്ല. തന്നെ വധിക്കാന്‍ ശ്രമം നടക്കുമെന്ന് ഖമേനിക്ക് അറിയാമായിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് നേതാക്കള്‍ക്ക് പകരമായി നിയമിച്ച കമാന്‍ഡര്‍മാരുമായുളള ബന്ധം വിച്ഛേദിച്ച് അദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു'-കാറ്റ്സ് പറഞ്ഞു. ഇറാന് വീണ്ടും ആണവ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് പദ്ധതിയെങ്കില്‍ അവര്‍ക്കെതിരെ വീണ്ടും ആക്രമണം നടത്താന്‍ ട്രംപില്‍ നിന്ന് 'പച്ചക്കൊടി' ലഭിച്ചിട്ടുണ്ടെന്നും ഇറാന് ആ സാഹസത്തിന് മുതിരില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഇസ്രയേല്‍ കാറ്റ്സ് കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍-ഇറാന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ യുദ്ധത്തിൽ ഇറാന് വിജയം നേടിയെന്ന് അവകാശപ്പെട്ട് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണിത്. യുദ്ധത്തില്‍ ഇടപെട്ടതുകൊണ്ട് അമേരിക്കയ്ക്ക് പ്രത്യേകിച്ച് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ഇറാനെതിരെ ഇനിയും ആക്രമണം ഉണ്ടായാല്‍ അമേരിക്ക കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഖമേനി പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജൂണ്‍ പതിനെട്ടിനായിരുന്നു ഇസ്രയേല്‍-ഇറാന് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഖമേനിയുടെ അവസാന പ്രതികരണമുണ്ടായത്. അതിന് ശേഷം അദ്ദേഹം പൊതു പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല. ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഖമേനി എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. അദ്ദേഹം ബങ്കറിലാണെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlights: We wanted to eliminate khameni says israel defence minister israel katz