'സമാധാനം അല്ലെങ്കിൽ ദുരന്തം, ഇനിയും ലക്ഷ്യങ്ങൾ ബാക്കിയുണ്ടെന്ന് ഓർമ്മിക്കണം'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഭൂ​ഗർഭ ആണവ കേന്ദ്രമായ ഫൊർദോ തകർത്തെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ് സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ഇറാന് നൽകി. 'ഇത് തുടരാൻ കഴിയില്ല. ഒന്നുകിൽ സമാധാനം അല്ലെങ്കിൽ കഴിഞ്ഞ എട്ടുദിവസമായി സാക്ഷ്യം വഹിക്കുന്നതിനെക്കാൾ ​​ഗുരുതരമായ ദുരന്തമായിരിക്കും ഇറാനെ'ന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. നിരവധി ലക്ഷ്യങ്ങൾ ഇനിയും ബാക്കിയാണ് എന്ന മുന്നറിയിപ്പും ട്രംപ് നൽകി. ചർച്ചകൾക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമായിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാൻ്റെ ആണവകേന്ദ്രങ്ങൾക്കെതിരെ നടന്ന ആക്രമണം ​ഗംഭീര വിജയമായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ തന്ത്രപ്രധാനമായ ആണവ സമ്പുഷ്ടീകരണ സൗകര്യങ്ങൾ പൂർണ്ണമായും ഇല്ലാതാക്കിയെന്നും ട്രംപ് പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിനെ ഭീഷണിപ്പെടുത്തുന്ന ഇറാൻ ഇപ്പോൾ സമാധാനത്തിന് വഴങ്ങണമെന്നും അവർ അതിന് തയ്യാറായില്ലെങ്കിൽ ഭാവിയിലെ ആക്രമണങ്ങൾ വളരെ വലുതും വളരെ എളുപ്പവുമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിൽ ബാക്കിയുള്ള ലക്ഷ്യങ്ങൾ ഭേദിക്കാൻ അമേരിക്കയ്ക്ക് വേ​ഗത്തിലും കൃത്യതയിലും മികവോടെയും സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. 'ഇറാൻ നിർമ്മിച്ച ഫൊർദോ, നദാൻസ്, ഇസ്ഫഹാൻ തുടങ്ങിയ വിനാശകരമായ ആണവ കേന്ദ്രങ്ങളുടെ പേര് അവർ അത് നിർമ്മിച്ച കാലം മുതൽ എല്ലാവരും കേൾക്കുന്നതാണ്. ലോകത്തിന് ഭീഷണിയായഇറാൻ്റെ ആണവ സമ്പുഷ്ടീകരണ ശേഷി ഇല്ലാതാക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം', ട്രംപ് വ്യക്തമാക്കി.

ബെഞ്ചമിൻ നെതന്യാഹുവിനെ അഭിനന്ദിച്ച ട്രംപ് ഇസ്രയേലിൻ്റെ ​ഗുരുതര ഭീഷണിയെ മായ്ക്കാൻ ഞങ്ങൾ ടീമായി പ്രവർ‌ത്തിച്ചുവെന്നും വ്യക്തമാക്കി. ഇറാൻ്റെ സൈനിക കമാൻഡർ ഖാസിം സുലൈമാനി ആയിരക്കണിക്കിന് ആളുകളെ കൊന്നെന്നും അതിനിയും ആവർത്തിക്കരുതെന്നും തുടരരുതെന്നും താൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ആദ്യ ടേം പ്രസിഡൻ്റായിരിക്കെ ട്രംപിൻ്റെ ഉത്തരവ് പ്രകാരമായിരുന്നു ഇറാഖിൽ നടന്ന ഡ്രോൺ ആക്രമണത്തിലൂടെ ഇറാൻ റവല്യൂഷനറി ​ഗാർഡ്സ് കോർ‌പ്പിൻ്റെ ഓപ്പറേഷൻ വിഭാ​ഗമായ ഖുദ്സ് ഫോഴ്സിൻ്റെ മേധാവിയായിരുന്ന ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത്. പശ്ചിമേഷ്യയിൽ ഇറാൻ അനുകൂല സായുധ സംഘടനകളെ നിയന്ത്രിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന ചുമതല ഖാസിം സുലൈമാനിക്കായിരുന്നു. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ അടുത്ത അനുയായി കൂടിയായിരുന്നു ഖാസിം സുലൈമാനി. സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു.

ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നിരുന്നു. ഫൊർ‌ദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെ അമേരിക്കൻ ബോംബർ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. ഗുവാം ദ്വീപിൽ നിന്നാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനെ ആക്രമിക്കുന്നതിനായി പുറപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ തയ്യാറകണമെന്ന് ഇതിന് പിന്നാലെ ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Donald Trump warned Iran that the US could go after additional targets if Iran does not make peace

To advertise here,contact us