'നോ കിംഗ്സ്'; ജന്മദിനത്തിൽ ഡോണൾ‍ഡ് ട്രംപിനെതിരെ അമേരിക്കയിൽ പ്രതിഷേധം

ഏതൊരു പ്രതിഷേധത്തെയും നേരിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനെതിരെ 'നോ കിംഗ്സ്' പ്രതിഷേധം അമേരിക്കയിൽ വ്യാപകമാകുന്നു. വാഷിംഗ്ടൺ ഡിസിയിൽ ട്രംപ് ആതിഥേയത്വം വഹിക്കുന്ന സൈനിക പരേഡിനെതിരെയാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. നിയമനിർമ്മാതാക്കളും യുഎസ് യൂണിയൻ നേതാക്കളുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ന്യൂയോർക്ക്, ഫിലാഡൽഫിയ, ഹൂസ്റ്റൺ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ വ്യാപക പ്രതിഷേധമാണ് ട്രംപിനെതിരെ സംഘടിപ്പിച്ചിരിക്കുന്നത്. ട്രംപിനെ വിമർശിക്കുന്ന പ്ലക്കാർഡുകളും മുദ്രാ വാക്യങ്ങളും ഇതിനോടകം പലയിടങ്ങളിലും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ട്രംപിന്റെ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ലോസ് ആഞ്ചൽസിലും പ്രതിഷേധം ശക്തമായിരുന്നു. യുഎസ് ആർമിയുടെ 250-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായാണ് സൈനിക പരേഡ് സംഘടിപ്പിക്കുന്നത്. ഇന്നലെ ട്രംപിന്റെ ജന്മദിനം കൂടിയായിരുന്നു. പരേഡിനെതിരെയുളള ഏതൊരു പ്രതിഷേധത്തെയും നേരിടുമെന്ന് ഡോണൾ‍ഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിഷേധ പ്രകടനത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെഡറൽ കെട്ടിടത്തിന് സമീപം പ്രതിഷേധക്കാരും നാഷണൽ ഗാർഡ് സൈനികരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.

🇺🇸 "No Kings" day merch for sale on Amazon, Temu and other e-commerce sites https://t.co/8v0byQt6dV

കഴിഞ്ഞ ജനുവരിയിൽ രണ്ടാം വട്ടം അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് ശേഷം ഭരണഘടനാപരമായ അധികാരത്തിൻ്റെ പരിധികൾ ട്രംപ് മറികടക്കുന്നുവെന്ന വിമർശനത്തെയാണ് 'നോ കിംഗ്സ്'എന്ന വാചകം സൂചിപ്പിക്കുന്നത്. സൈനിക പരേഡിനെ വിമർശിച്ച് ചില രാഷ്ട്രീയ നേതാക്കളും മുൻ സൈനിക നേതാക്കളും രം​ഗത്തെത്തിയിരുന്നു. പരേഡിനായി 25 മില്യൺ മുതൽ 45 മില്യൺ ഡോളർ വരെ ട്രംപ് ഭരണകൂടം ചെലവഴിക്കുന്നു എന്നായിരുന്നു വിമർശനം. വിയറ്റ്നാമിലെ പോരാട്ടത്തിൽ നിന്ന് മെൽവിൻ ഗ്രേവ്സ് തിരിച്ചെത്തിയപ്പോൾ ആ സൈനികന് ഒരു പരേഡും ഭരണകൂടം നൽകിയിരുന്നില്ലയെന്ന് മുൻ സൈനിക നേതാക്കൾ ആരോപിച്ചു.

1991 ജൂണിൽ മുൻ പ്രസിഡന്റ് ജോർജ്ജ് എച്ച്ഡബ്ല്യു ബുഷാണ് അവസാന യുഎസ് സൈനിക പരേഡ് നടത്തിയത്. ഗൾഫ് യുദ്ധത്തിലുണ്ടായ യുഎസ് നേതൃത്വ വിജയം ആഘോഷിക്കുന്നതിനായിരുന്നു അന്ന് പരേഡ് സംഘടിപ്പിച്ചത്. പരേഡ് നടക്കുന്ന സമയത്ത് കനത്ത മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥ പ്രവചനങ്ങളുണ്ട്. എന്നിരുന്നാലും പരേഡിന്റെ ചെലവ്, മഴക്കാല പ്രവചനം, പ്രതിഷേധ സാധ്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ട്രംപ് തള്ളിക്കളഞ്ഞിട്ടുണ്ട്. ഇടിമിന്നൽ മൂലം പരേഡ് തടസ്സപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ മഴയായാലും വെയിലായാലും പരേഡ് നടക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി വ്യക്തമാക്കി. പരേഡിൽ 200,000 പേർ പങ്കെടുക്കുമെന്നാണ് സൈന്യം പ്രതീക്ഷിക്കുന്നത്.

'Then there's this "No Kings march," packin' . . .' says Grok (@grok). https://t.co/frqkQ79LD7

അനധികൃത കുടിയേറ്റത്തിനെതിരായി ലോസ് ആഞ്ചലസില്‍ കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലായി വ്യാപക റെയ്ഡ് നടന്നിരുന്നു. ഇതിനെതിരെയും അമേരിക്കയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പ്രക്ഷോഭകരെ അടക്കം ലോസ് ആഞ്ചലസില്‍ 400 ഓളം പേരെ നാഷണല്‍ ഗാര്‍ഡും പൊലീസും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതില്‍ 330 പേരെ കൃത്യമായ രേഖകളില്ലാത്തതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറല്‍ ഏജന്‍സികളുടെ നീക്കത്തിനെതിരെയാണ് ലോസ് ആഞ്ചലസില്‍ പ്രതിഷേധം കനത്തത്. കഴിഞ്ഞ ശനിയാഴ്ച ലോസ് ആഞ്ചലസിലെ പാരമൗണ്ടില്‍ സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധമായിരുന്നു സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ട്രംപ് നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയതോടെ പ്രതിഷേധം കനക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ലോസ് ആഞ്ചലസില്‍ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ട്രംപ് ലോസ് ആഞ്ചലസിനെ തന്നെ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്. കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ കര്‍ശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് മൂവായിരം പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഐസിഇക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് വ്യാപക പ്രതിഷേധത്തില്‍ കലാശിച്ചത്.

Content Highlights: The No Kings protest against President Donald Trump is becoming widespread in the United States

To advertise here,contact us