പ്രശംസ, പിന്നാലെ ക്ഷണം; യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികാഘോഷത്തിലേക്ക് അസിം മുനീറിന് ക്ഷണമെന്ന് റിപ്പോർട്ട്

ജൂണ്‍ പതിനാലിനാണ് വാര്‍ഷികാഘോഷം തീരുമാനിച്ചിരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് ഡൊണാൾഡ് ട്രംപിന്റെ ജന്മദിനവും

വാഷിങ്ടണ്‍: പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് അമേരിക്കയുടെ ക്ഷണം. യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങിലേയ്ക്കാണ് അസം മുനീറിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ പതിനാലിനാണ് വാര്‍ഷികാഘോഷം തീരുമാനിച്ചിരിക്കുന്നത്.

ഇതേ ദിവസം തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജന്മദിനം. പ്രസിഡന്റ് സ്ഥാനത്ത് എത്തിയ ശേഷമുള്ള ആദ്യ ജന്മദിനമാണ് ട്രംപിന്റേത്. അതുകൊണ്ടുതന്നെ സൈനിക വാര്‍ഷികാഘോഷത്തിനൊപ്പം ട്രംപിന്റെ ജന്മദിനവും വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് പരിപാടികളിലും അസിം മുനീര്‍ പങ്കെടുക്കുമെന്നാണ് വിവരം. സന്ദര്‍ശനത്തിനിടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരേയും പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണും അസിം മുനീര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താനെ പുകഴ്ത്തി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ മൈക്കല്‍ കുറില ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയിലേക്ക് പാക് സൈനിക മേധാവിക്ക് ക്ഷണം ലഭിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ഭീകരതയെ നേരിടുന്നതില്‍ പാകിസ്താന് അസാധരണ പങ്കാളിത്തമുണ്ടെന്നായിരുന്നു മൈക്കല്‍ കുറില പറഞ്ഞത്. ഭീകര സംഘടനയായ ഇസ്‌ലാമിക്-ഖൊറസാനെതിരെ പാകിസ്താന്‍ വിജയകരമായി പോരാടി. പാകിസ്താനുമായും ഇന്ത്യയുമായും അമേരിക്ക ബന്ധം പുലര്‍ത്തണം. പാകിസ്താനുമായി അടുപ്പം ഉണ്ടെന്ന് കരുതി ഇന്ത്യയുമായി അത് പാടില്ലെന്ന് താന്‍ കരുതുന്നില്ലെന്നും മൈക്കല്‍ കുറില പറഞ്ഞിരുന്നു. വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരിച്ച് സൗത്ത് ഏഷ്യ അനലിസ്റ്റ് മൈക്കല്‍ കഗല്‍മാന്‍ രംഗത്തെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജനറല്‍ മൈക്കല്‍ കുറിലയും അസിം മുനീറും തമ്മില്‍ മൂന്ന് തവണ സന്ദര്‍ശനം നടത്തിയതായി കഗല്‍മാന്‍ പറഞ്ഞു. യുഎസ്-പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ബന്ധം ദൃഢമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാക് സൈന്യത്തെ മതാധിഷ്ഠിതമാക്കിയ സേനാ മേധാവിയെന്ന നിലയില്‍ ജിഹാദി ആശയമുള്ള ഭീകരസംഘടനകള്‍ക്ക് ഏറെ പ്രിയമുള്ള നേതാവാണ് അസിം മുനിര്‍. അസിം നടത്തിയ പ്രകോപന പ്രസംഗത്തിന് ശേഷമാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതെന്ന ആക്ഷേപമുയര്‍ന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു. ദിവസങ്ങള്‍ നീണ്ട ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്ക് ശേഷമായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുഎസ് മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ സാധ്യമായതെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി തവണ രംഗത്തെത്തിയെങ്കിലും ഇന്ത്യ അതിനെ നിരുപാധികം തള്ളിയിരുന്നു.

Content Highlights- Pak Army chief Asim Munir invited to US military parade

To advertise here,contact us