മാഡ്‌ലീൻ ബോട്ടെവിടെ?ലൊക്കേഷൻ വ്യക്തമല്ലെന്ന് റിപ്പോർട്ട്;പൗരന്മാരെ മോചിപ്പിക്കാൻ ഇടപെടലുകൾ ആരംഭിച്ച് ഫ്രാന്‍സ്

പൗരന്മാരുടെ സുഗമമായ തിരിച്ചുവരവിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വിദേശ മന്ത്രി ജീന്‍ നോയല്‍ ബാറ്‌ററ്റ് വ്യക്തമാക്കി

ഗാസ: ഇസ്രയേല്‍ പിടിച്ചുവെച്ച ആക്ടിവിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന മാഡ്‌ലീന്‍ ബോട്ടിലെ ഫ്രഞ്ച് പൗരന്മാരെ മോചിപ്പിക്കാനുള്ള ഇടപെടലുകള്‍ ആരംഭിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. പൗരന്മാരുടെ സുഗമമായ തിരിച്ചുവരവിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വിദേശ മന്ത്രി ജീന്‍ നോയല്‍ ബാറ്‌ററ്റ് വ്യക്തമാക്കി. ബോട്ട് ഇസ്രയേല്‍ അതിര്‍ത്തിയിലെത്തിയാല്‍ അവരുടെ അവസ്ഥ മനസിലാക്കാനും പെട്ടെന്ന് ഫ്രാന്‍സിലേക്ക് തിരികെ അയക്കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ കോണ്‍സുലര്‍മാരെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇടപെട്ടെന്നും എഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സംഭവത്തില്‍ ഇസ്രയേല്‍ നയതന്ത്രജ്ഞരെ സ്‌പെയിനും വിളിപ്പിച്ചിട്ടുണ്ട്. നിലവില്‍ മാഡ്‌ലീന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ എവിടെയാണെന്ന് വ്യക്തമല്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ സൈന്യം മാഡ്‌ലീന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മാഡ്‌ലീന്‍ സംഘത്തെ ഇസ്രയേലിലേക്ക് കൊണ്ടുപോകുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഗാസയില്‍ നിന്നും 100 നോട്ടിക്കല്‍ മൈലുകള്‍ അകലെ വെച്ചാണ് കപ്പലിനെ പിടിക്കുന്നത്.

സ്വീഡിഷ് കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രേറ്റ തുന്‍ബര്‍ഗ്, യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍, ജര്‍മന്‍ ആക്ടിവിസ്റ്റ് യസെമിന്‍ അകാര്‍, ഫ്രീഡം ഫ്‌ളോട്ടില്ല കോയലിഷന്റെ (എഫ്എഫ്‌സി) സിറ്റീറിങ് കമ്മിറ്റി അംഗവും ഫ്രീഡം ഫ്‌ളോട്ടില്ല കോയലീഷന്‍ ബ്രസീലിന്റെ അംഗവുമായ തിയാഗോ അവില, ഫ്രാന്‍സിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും സംവിധായകനുമായ യാനിസ് മഹ്‌മദി, അല്‍ജസീറയിലെ കറസ്‌പോണ്ടന്റ് ഒമര്‍ ഫയാദ്, എന്‍ജിഒയായ സീ ഷെപ്‌ഹെര്‍ഡിന്റെ പ്രതിനിധി സെര്‍ജിയോ ടൊറിബിയോ, ഫ്രഞ്ച് ഡോക്ടറും ആക്ടിവിസ്റ്റുമായ ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ, ടര്‍ക്കിഷ് ആക്ടിവിസ്റ്റ് സുഐബ് ഒര്‍ദു, ഡച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മാര്‍ക് വാന്‍ റെന്നെസ്, ഫ്രഞ്ച് പൗരന്‍ റെവ വിയാര്‍ഡ്, പസ്‌കല്‍ മൗറിയറസ് എന്നിവരാണ് മാഡ്‌ലീനിലുള്ളത്.

എഫ്എഫ്സി സംഘടിപ്പിച്ച ഒരു ദൗത്യത്തിന്റെ ഭാഗമായിരുന്ന മാഡ്ലീന്‍ ബോട്ടില്‍ പലസ്തീന്‍ അനുകൂല വിഭാഗമായിരുന്നുവെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ജൂണ്‍ ആറിനാണ് ബോട്ടില്‍ സിസിലിയില്‍ നിന്ന് പുറപ്പെട്ടത്. ഇന്ന് (ജൂണ്‍ 9) വൈകുന്നേരം ഇസ്രയേല്‍ സൈനികര്‍ തടയാതെ ഗാസ മുനമ്പിലെത്തുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യമെന്ന് സംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ബോട്ടിലെ എല്ലാ ജീവനക്കാരെയും ഇന്ന് രണ്ട് മണിയോടെ സൈന്യം അറസ്റ്റ് ചെയ്തതായി മൈക്രോ-ബ്ലോഗിംഗിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

ഇസ്രയേല്‍ സൈന്യം ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതും, ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ക്രൂ അംഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതുമായ ഒരു ഒരു വീഡിയോ ഇസ്രയേലി വിദേശകാര്യ മന്ത്രാലയം എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സൈന്യം സഹായ ബോട്ട് തടഞ്ഞതെന്നാണ് ഇസ്രയേലി വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം. ഗാസയിലേക്കുളള സഹായം മാനുഷിക പരിഗണനയോടെ തന്നെ കൈമാറുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Content Highlights: French government working for returning citizens from Madleen yacht

To advertise here,contact us