അണ്ടർ 21 യൂറോ കപ്പിൽ ഇംഗ്ലണ്ട് ചാംപ്യന്മാർ. ആവേശകരമായ ഫൈനലിൽ ജർമ്മനിയെ തകർത്താണ് ഇംഗ്ലീഷ് യുവനിര യൂറോ കപ്പ് കിരീടം നിലനിർത്തിയത്. അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് മത്സരത്തിൽ രണ്ട് ഗോളിന് മുന്നിട്ട് നിന്നെങ്കിലും ജർമ്മനി തിരിച്ചടിച്ച് മത്സരം അധികസമയത്തേക്ക് നീട്ടുകയായിരുന്നു. 92-ാം മിനിറ്റിൽ ജോനാഥൻ റോവ് നേടിയ ഹെഡർ ഗോളാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ലിവർപൂൾ മിഡ്ഫീൽഡർ ഹാർവി എലിയട്ട് ഗോൾ നേടി ഇംഗ്ലണ്ടിന് ലീഡ് നൽകി. 24-ാം മിനിറ്റിൽ ഓമരി ഹച്ചിൻസണിലൂടെ ഇംഗ്ലണ്ട് സ്കോർ ഇരട്ടിയാക്കി. ഇടവേളയ്ക്ക് പിരിയുന്നതിന് മുൻപേ ജർമ്മനിയുടെ മറുപടിയെത്തി. ആദ്യ പകുതിയുടെ അധികസമയത്ത് നെൽസൺ വീപ്പർ ജർമ്മനിക്കായി ഒരു ഗോൾ മടക്കി.
2025 #U21EURO Champions! 🏴🏆 pic.twitter.com/greApo11S1
രണ്ടാം പകുതിയിൽ ജർമ്മനി സമനില ഗോളും കണ്ടെത്തി. 61-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് പോൾ നെബലാണ് ജർമ്മനിയെ ഒപ്പമെത്തിച്ചത്. ഇഞ്ചുറി ടൈമിൽ നെബലിലൂടെ തന്നെ ജർമ്മനി വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. എന്നാൽ നെബലിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടി തെറിക്കുകയായിരുന്നു.
അധികസമയത്തിന്റെ രണ്ടാം മിനിറ്റിൽ ടൈലർ മോർട്ടന്റെ മികച്ച ക്രോസിൽ നിന്ന് പകരക്കാരനായ റോവ് ഹെഡ്ഡറിലൂടെ ഗോൾ നേടി ഇംഗ്ലണ്ടിന് വീണ്ടും ലീഡ് നൽകി. ഇഞ്ചുറി ടൈമിൽ ജർമ്മനി വീണ്ടും സമനില ഗോളിനായി അടുത്തെത്തിയിരുന്നു. എന്നാൽ മെർലിൻ റോഹലിന്റെ ശക്തമായ ഷോട്ട് ബാറിൽ തട്ടി പുറത്തേക്ക് പോയതോടെ ഇംഗ്ലണ്ട് വിജയവും കിരീടം ഉറപ്പിച്ചു.
അണ്ടർ 21 യൂറോ ചാംപ്യൻഷിപ്പിൽ ഇത് നാലാം തവണയാണ് ഇംഗ്ലീഷ് യുവനിര മുത്തമിടുന്നത്. ഇതോടെ ജർമ്മനിയേക്കാൾ ഒരു കിരീടം കൂടുതൽ നേടിയ ഇംഗ്ലണ്ട്, അഞ്ച് തവണ ജേതാക്കളായ സ്പെയിനും ഇറ്റലിയും സ്ഥാപിച്ച റെക്കോർഡിന് തൊട്ടടുത്തെത്തി.
Content Highlights: England beat Germany in thriller to retain Under-21 Euros title