ഒടുവിൽ യുവന്‍റസ് ശാപം മറികടന്ന് സിറ്റി; 49 വർഷത്തിന് ശേഷം വിജയം

രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിറ്റി ഇറ്റാലിയന്‍ കരുത്തരെ വീഴ്ത്തിയത്

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിനെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയപ്പോൾ പിറന്നത് ചരിത്രം. 49 വർഷങ്ങൾക്ക് ശേഷമാണ് യുവന്റസിനെ മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തുന്നത്. 1976ലെ യുവേഫ സൂപ്പർ കപ്പിന് ശേഷം സിറ്റിക്ക് യുവന്റസിനെ പരാജപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. അന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ വിജയം. പിന്നീട് ഇരുടീമുകളും ആറ് മത്സരങ്ങളിൽ എറ്റുമുട്ടിയപ്പോൾ നാലിൽ യുവന്റസ് വിജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിലായി.

ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. ഒമ്പതാം മിനിറ്റിൽ ജെറമി ഡോക്കുവാണ് ഇംഗ്ലീഷ് സംഘത്തിനായി ആദ്യ ഗോൾ നേടിയത്. പക്ഷേ 11-ാം മിനിറ്റിൽ യുവന്റസിനായി ട്യൂൺ കൂപ്‌മൈനേഴ്‌സ് സമനില ഗോൾ കണ്ടെത്തി. 26-ാം മിനിറ്റിൽ പിയറി കലുലുവിന്റെ സെൽഫ് ഗോൾ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. ആദ്യ പകുതിയി അവാസിനിക്കുമ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിറ്റി മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ 52-ാം മിനിറ്റിൽ എർലിങ് ഹാലണ്ട് സിറ്റിക്കായി വീണ്ടും വലചലിപ്പിച്ചു. ഫുട്ബോൾ കരിയറിലെ ഹാലണ്ടിന്റെ 300-ാം ഗോളാണിത്. 69-ാം മിനിറ്റിൽ ഫിൽ ഫോഡനും 75-ാം മിനിറ്റിൽ സാവിഞ്ഞോയും വലകുലുക്കിയതോടെ സിറ്റി ജയമുറപ്പിച്ചു.. 84-ാം മിനിറ്റിൽ ദുസാൻ വ്ലഹോവിക് യുവന്‍റസിനായി ഒരിക്കല്‍ കൂടി സ്കോര്‍ ചെയ്തു. കളിയവസാനിക്കുമ്പോള്‍ 5-2 ന് സിറ്റിയുടെ വിജയഭേരി

Content Highlights: Manchester City beat the Juventus for the first time in 49 years

To advertise here,contact us