ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിൽ ആദ്യ വിജയം കുറിച്ചിരിക്കുകയാണ് അമേരിക്കൻ ക്ലബ് ഇന്റർ മയാമി. ഏഴ് വർഷത്തെ ക്ലബ് ചരിത്രത്തിൽ ഇതാദ്യമായാണ് മയാമി ക്ലബ് ലോകകപ്പ് കളിക്കുന്നത്. 2020ൽ ആദ്യമായി മയാമി മേജർ ലീഗ് സോക്കറിന്റെ (എം എൽ എസ്) ഭാഗമായി. എം എൽ എസിൽ നിന്നും ക്ലബ് ലോകകപ്പ് കളിക്കുന്ന ആദ്യ ടീമെന്ന നേട്ടവും മയാമിക്കാണ് സ്വന്തമായത്.
ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ഈജിപ്ത് ക്ലബ് അൽ അഹ്‍ലിയായിരുന്നു മയാമിയുടെ എതിരാളികൾ. ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിയാതിരുന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു. എങ്കിലും രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ക്ലബ് എഫ് സി പോർട്ടോയെ തോൽപ്പിച്ച് മയാമി ചരിത്രം കുറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലയണൽ മെസ്സിയും സംഘവും ചരിത്ര വിജയം നേടി. 54-ാം മിനിറ്റിൽ മെസ്സിയുടെ ഫ്രികിക്ക് ഗോൾ മയാമിയുടെ ക്ലബ് ലോകകപ്പിലെ ആദ്യ വിജയത്തിൽ നിർണായകമായി. എന്നാൽ ഇത് ഒരു ചരിത്ര വിജയത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്.
2011ൽ യുവേഫ സൂപ്പർ കപ്പ് നേടിയ ബാഴ്സലോണയുടെ വിജയത്തിന്റെ ഓർമപ്പെടുത്തൽ. അന്നും മെസ്സി ഉൾപ്പെട്ട ബാഴ്സ സംഘത്തിന് പോർച്ചുഗീസ് ക്ലബ് എഫ് സി പോർട്ടോയായിരുന്നു എതിരാളികൾ. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പോർട്ടോയെ കീഴടക്കി അന്ന് ബാഴ്സ സൂപ്പർ കപ്പ് കിരീട വിജയം സ്വന്തമാക്കി. ലയണൽ മെസ്സി, സെസ്‌ക് ഫാബ്രിഗാസ് എന്നിവരാണ് അന്നത്തെ ഗോൾ നേട്ടക്കാർ.
2003ൽ ബാഴ്സലോണയ്ക്കായി മെസ്സി അരങ്ങേറ്റം കുറിച്ചതും എഫ് സി പോർട്ടോയ്ക്കെതിരെയാണെന്നത് മറ്റൊരു ചരിത്രം. അന്ന് നടന്ന ഒരു സൗഹൃദ മത്സരത്തിൽ 15 മിനിറ്റ് മാത്രമാണ് മെസ്സി ബാഴ്സയ്ക്ക് വേണ്ടി കളിച്ചത്. ഈ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പോർട്ടോയ്ക്കായിരുന്നു വിജയം.
Content Highlights: Lionel Messi's historic achievements against FC Porto