രാജിവെക്കാൻ തയ്യാറെന്ന് മനോലോ മാർക്വേസ്; നാളെ മാധ്യമങ്ങളെ കാണാൻ കല്യാൺ ചൗബേ

ഹോങ്കോങ്ങിനെതിരായ മത്സരത്തിലെ തോൽവിയോടെ ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റിരുന്നു

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം മനോലോ മാർക്വേസ് രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. എ എഫ് സി ഏഷ്യൻ കപ്പിൽ ഹോങ്കോങ്ങിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് മാർക്വേസ് രാജിസന്നദ്ധത അറിയിച്ചെതെന്നാണ് സൂചന. മാർക്വേസ് ചുമതലയേറ്റ് പതിനൊന്ന് മാസത്തിനിടെ കളിച്ച പതിനാറ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് വിജയിക്കാൻ കഴിഞ്ഞത്. നാളെ എ ഐ എഫ് എഫ് പ്രസിഡന്‍റ് കല്യാൺ ചൗബേ മാധ്യമങ്ങളെ കാണും. മാർക്വേസിന്റെ രാജിയുടെ കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചനകൾ.

ചൊവ്വാഴ്ച ഹോങ്കോങ്ങിനോട് എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു ഇന്ത്യൻ ടീം പരാജയപ്പെട്ടത്. ഇതോടെ 2027ലെ എ എഫ് സി ഏഷ്യാ കപ്പ് ഫുട്ബോളിൽ യോഗ്യത നേടാമെന്ന ഇന്ത്യൻ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റിരുന്നു. ഇനിയുള്ള നാല് യോഗ്യതാ മത്സരങ്ങളും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് ഏഷ്യൻ കപ്പിന് യോ​ഗ്യത നേടാൻ സാധിക്കൂ. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം സുനിൽ ഛേത്രിയെ കളിപ്പിക്കാതിരുന്ന മാര്‍ക്വേസിന്‍റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. 58-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ ഛേത്രിയ്ക്ക് ഇന്ത്യൻ ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ല.

അതിനിടെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം കല്യാൺ ചൗബേ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ താരം ബൈച്ചൂങ് ബൂട്ടിയ രം​ഗത്തെത്തിയിരുന്നു. എ ഐ എഫ് എഫിന് ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് പദ്ധതികളോ തീരുമാനങ്ങളോ ഇല്ലെന്നാണ് ബൂട്ടിയയുടെ വിമർശനം. 'ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് 2,500 രൂപ ദിവസവേതനം പോലും ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങളെപ്പോലെ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് സെൻട്രൽ കോൺ​ട്രാക്റ്റുകളില്ല. അവർക്ക് ലക്ഷങ്ങളോ കോടികളോ വരുമാനമില്ല. ദിവസേനയുള്ള പ്രതിഫലം മാത്രമാണ് താരങ്ങളുടെ ആശ്രയം,' ‌ബൂട്ടിയ ചൂണ്ടിക്കാട്ടി.

'ഈയിടയ്ക്ക് എ എഫ് സി യോ​ഗ്യത റൗണ്ടിൽ ഹോങ്കോങ്ങിനെതിരായ മത്സരം വിജയിച്ചാൽ ഓരോ താരങ്ങൾക്കും 50,000 രൂപ പ്രതിഫലം നൽകാമെന്ന് എ ഐ എഫ് എഫ് വാ​ഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്ര വേ​ഗത്തിൽ ഈ തുക എങ്ങനെ കണ്ടെത്തും. അടുത്ത മത്സരങ്ങളിലും ഇന്ത്യൻ ടീം വിജയിച്ചാൽ ഈ തുക നൽകുമോ? ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് എ ഐ എഫ് എഫിന് പദ്ധതികളോ തീരുമാനങ്ങളോ ഇല്ല,' ബൂട്ടിയ കൂട്ടിച്ചേർത്തു.

'കല്യാൺ ചൗബേ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രസിഡന്റായിട്ട് രണ്ടര വർഷം പിന്നിട്ടു. വളരെ മോശമായിരുന്നു ഈ കാലഘട്ടം. കളിക്കളത്തിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം മോശമായിരുന്നു. പുറത്ത് എപ്പോഴും വിവാദങ്ങളാണ്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നല്ലതിന് വേണ്ടി ചൗബേ രാജിവെയ്ക്കണം,' ബൂട്ടിയ വ്യക്തമാക്കി.

Content Highlights: Bhaichung Bhutia Slams AIFF, Kalyan Chaubey

To advertise here,contact us