കാനറികള്‍ ഇല്ലാതെ എന്ത് ലോകകപ്പ്! ചരിത്ര നേട്ടം കൈവരിക്കുന്ന ഏക ടീമായി ബ്രസീല്‍

വിനീഷ്യസ് ജൂനിയറിന്റെ ഒറ്റ ഗോളിലാണ് കാനറിപ്പട വിജയവും ലോകകപ്പ് യോഗ്യതയും നേടിയത്

2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയിരിക്കുകയാണ് ബ്രസീല്‍. ബുധനാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പരാഗ്വേയെ കീഴടക്കിയാണ് മുന്‍ ലോക ചാംപ്യന്മാര്‍ ലോകകപ്പിന് ടിക്കറ്റെടുത്തത്. വിനീഷ്യസ് ജൂനിയറിന്റെ ഒറ്റ ഗോളിലാണ് കാനറിപ്പട വിജയവും ലോകകപ്പ് യോഗ്യതയും നേടിയത്.

ഇതോടെ ഒരു ചരിത്ര റെക്കോര്‍ഡും ബ്രസീലിന് സ്വന്തമായി. ഇതുവരെയുള്ള ലോകകപ്പിന്റെ എല്ലാ പതിപ്പിലും യോഗ്യത നേടുന്ന ഒരേയൊരു ദേശീയ ടീമായി മാറിയിരിക്കുകയാണ് ബ്രസീല്‍. 1930 വരെ 2026 വരെയുള്ള എല്ലാ ഫുട്‌ബോള്‍ ലോകകപ്പിനും ബ്രസീല്‍ യോഗ്യത നേടിക്കഴിഞ്ഞു. അഞ്ച് ലോകകപ്പ് സ്വന്തമായുള്ള ബ്രസീല്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ലോക ചാംപ്യന്മാരായ ടീം.

ഇതിഹാസ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്ക് കീഴില്‍ ബ്രസീല്‍ സ്വന്തമാക്കുന്ന ആദ്യ വിജയം കൂടിയാണിത്. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ആദ്യ വിദേശ പരിശീലകനായാണ് ആഞ്ചലോട്ടി കാനറികളുടെ തട്ടകത്തിലെത്തിയത്. ഇതോടെ ഒരു സ്ഥിര വിദേശ പരിശീലകന് കീഴിലുള്ള ആദ്യ ജയമെന്ന ചരിത്രവും ഈ വിജയത്തോടെ കാനറികള്‍ സ്വന്തമാക്കി.

പരാഗ്വേയ്ക്കെതിരായ മത്സരത്തില്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്. 44-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞ്യയുടെ അവിശ്വസനീയമായ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. ഈ ഗോള്‍ ബ്രസീലിന് ആദ്യ പകുതിക്ക് തൊട്ടുമുമ്പ് നിര്‍ണായകമായ ലീഡ് നല്‍കി. പരാഗ്വേയ്ക്കെതിരെ ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും പിന്നീട് ഗോള്‍ കണ്ടെത്താനായില്ലെങ്കിലും വിജയവും ലോകകപ്പ് യോഗ്യതയും ഉറപ്പിച്ചു.

കാര്‍ലോ ആഞ്ചലോട്ടിയുടെ ബ്രസീല്‍ പരിശീലകനായുള്ള ആദ്യ വിജയമാണിത്. ആന്‍സെലോട്ടിക്ക് കീഴില്‍ ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനില വഴങ്ങിയ ബ്രസീലിന് പരാഗ്വേയ്ക്കെതിരെ വിജയം അനിവാര്യമായിരുന്നു. ഈ വിജയത്തോടെ യോഗ്യതാ മത്സരങ്ങളില്‍ 25 പോയന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തെത്തി. 35 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാമത്.

Content Highlights: Brazil is the only country in the history of the FIFA World Cup to qualify for every edition of the tournament

To advertise here,contact us