വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഓസ്ട്രലിയയ്ക്ക് തകർപ്പൻ വിജയം. 159 റൺസിൻ്റെ വിജയമാണ് ഓസീസ് സംഘം നേടിയത്. മൂന്നാം ദിവസം 301 റൺസിൻ്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച വിൻഡീസ് സംഘം 141 റൺസിൽ എല്ലാവരും പുറത്തായി. സ്കോർ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 180, വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സ് 190. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് 310, വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സ് 141.
നേരത്തെ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. ട്രാവിസ് ഹെഡ് 61, ബ്യൂ വെബ്സ്റ്റർ 63, അലക്സ് ക്യാരി 65 എന്നിവരുടെ മികവിലാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. ഹെഡും വെബ്സ്റ്ററും ചേർന്ന അഞ്ചാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്തിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ചായിരുന്നു ക്യാരിയുടെ പോരാട്ടം. പാറ്റ് കമ്മിൻസ് ഒമ്പത്, മിച്ചൽ സ്റ്റാർക് 16, നഥാൻ ലിയോൺ പുറത്താകാതെ 13, ജോഷ് ഹേസൽവുഡ് 12 എന്നിവരുടെ പിന്തുണയിൽ ക്യാരി ഓസീസ് സ്കോർ 300 കടത്തി. വെസ്റ്റ് ഇൻഡീസിനായി ഷമർ ജോസഫ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് നിരയിൽ ആർക്കും മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. 10-ാമനായി ഇറങ്ങി 44 റൺസെടുത്ത ഷമർ ജോസഫാണ് ടോപ് സ്കോററായത്. ഏഴാമനായി ഇറങ്ങി 38 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സ് പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി അഞ്ച് വിക്കറ്റെടുത്ത ജോഷ് ഹേസൽവുഡാണ് വെസ്റ്റ് ഇൻഡീസിനെ തകർത്തത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 180 റൺസിൽ എല്ലാവരും പുറത്തായിരുന്നു. 59 റൺസെടുത്ത ട്രാവിസ് ഹെഡും 47 റൺസെടുത്ത ഉസ്മാൻ ഖ്വാജയുമാണ് ഓസീസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസ് അഞ്ച് വിക്കറ്റെടുത്തപ്പോൾ ഷമർ ജോസഫ് നാല് വിക്കറ്റുകൾ വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് 190 റൺസ് നേടി. 48 റൺസെടുത്ത ഷായി ഹോപ്പും 44 റൺസെടുത്ത റോസ്റ്റൺ ചെയ്സുമാണ് വിൻഡീസിനായി ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തത്. ആദ്യ ഇന്നിങ്സിൽ 10 റൺസിന്റെ ലീഡ് നേടിയിട്ടും രണ്ടാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർക്ക് തിളങ്ങാൻ കഴിയാതെ പോയതാണ് മത്സരത്തിലെ തോൽവിക്ക് കാരണമായത്.
Content Highlights: Hazlewood's haul of five helps Australia surge to victory inside three days