'38.5 ശതമാനം പോര'; ഐസിസിയോട് ഇന്ത്യ കൂടുതൽ വരുമാനം ആവശ്യപ്പെടണമെന്ന് രവി ശാസ്ത്രി

ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനും ക്രിക്കറ്റ് ഓസ്ട്രേലിയക്കും ലഭിക്കുന്നതിനേക്കാള്‍ ആറിരട്ടിയിലധികം പ്രതിഫലം ബിസിസിഐക്ക് ലഭിക്കുന്നുണ്ട്

ഐസിസിയോട് ബിസിസിഐ കൂടുതൽ വരുമാനം ആവശ്യപ്പെടണമെന്ന് മുൻ ഇന്ത്യൻ പരിശീലകനും കമന്റേറ്ററുമായ രവിശാസ്ത്രി. ഐസിസിയുടെ വരുമാനത്തിൽ 38.5 ശതമാനമാണ് ബിസിസിഐക്ക് ലഭിക്കുന്നത് ഇന്ത്യ ഇതിലും കൂടുതൽ അർഹിക്കുന്നുണ്ടെന്ന് രവി ശാസ്ത്രി പറഞ്ഞു.

2023 ൽ ഐസിസി നടപ്പിലാക്കിയ റെവന്യൂ ഷെയറിങ് മോഡൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മുഴുവൻ വരുമാനത്തിന്റെ 12 ശതമാനം ഫുൾ മെമ്പർമാരായ ഒമ്പത് രാജ്യങ്ങൾക്കിടയിലാണ് വിഭജിക്കുക. എന്നാൽ ഐസിസിക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകൾ ഇതിൽ ഉൾപ്പെടില്ല.

ബിസിസിഐക്ക് വരുമാനത്തിന്റെ 38.5 ശതമാനവും(ഏകദേശം 1968 കോടി) ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന് 6.89 ശതമാനവും ക്രിക്കറ്റ് ഓസ്ട്രേലിയക്ക് 6.25 ശതമാനവുമാണ് ലഭിക്കുക. ഇതിനെതിരെ മറ്റു ക്രിക്കറ്റ് ബോർഡുകൾ നേരത്തേ തന്നെ രംഗത്ത് വന്നിരുന്നു. എന്നാൽ ഇന്ത്യക്ക് ഇപ്പോൾ കിട്ടുന്നതിനേക്കാൾ കൂടുതൽ വരുമാനം ലഭിക്കാൻ അർഹതയുണ്ടെന്ന് പറയുകയാണ് രവി ശാസ്ത്രി.

'38.5 ശതമാനത്തേക്കാൾ ഇന്ത്യ അർഹിക്കുന്നുണ്ട്. ഐസിസിക്ക് ലഭിക്കുന്ന വരുമാനത്തിലെ ഏറിയ പങ്കും ഇന്ത്യയിൽ നിന്നാണ്. അതിനാൽ അവർക്ക് കൂടുതൽ ചോദിക്കാൻ അർഹതയുണ്ട്. ഇനി ഭാവിയിൽ മറ്റൊരു രാജ്യത്ത് നിന്നാണ് ഐസിസിക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത് എന്നിരിക്കിട്ടേ അവർക്ക് തന്നെയാണ് അതിൽ ഏറിയ പങ്കും നൽകേണ്ടത്'- രവി ശാസ്ത്രി പറഞ്ഞു.

'ഇന്ത്യ വിദേശ മണ്ണിൽ പരമ്പരക്കെത്തുമ്പോൾ ടെലിവിഷൻ റൈറ്റ്‌സ് പരിശോധിച്ച് നോക്കൂ. ഇന്ത്യയിൽ ഒരു പരമ്പര നടക്കുമ്പോൾ ലഭിക്കുന്ന ടെലിവിഷൻ വരുമാനം എത്രയാണെന്നും നോക്കണം. ഇതൊക്കെ പരിശോധിക്കുമ്പോള്‍ ഇന്ത്യക്കാണ് വരുമാനത്തിന്റെ വലിയൊരു ശതമാനം ലഭിക്കേണ്ടത് എന്ന് ബോധ്യമാവും'- ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

story highlight: '38.5 percent is not enough'; Ravi Shastri wants India to demand more revenue from ICC

To advertise here,contact us