വസീം അക്രമിനെ പിന്തള്ളി; സെന രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ഏഷ്യൻ ബോളറായി ബുംമ്ര

ഇന്ത്യ ഇന്നലെ നേടിയ മൂന്ന് വിക്കറ്റും ബുംമ്രയുടെ സംഭാവനയാണ്.

ലീഡ്‌സിലെ ഹെഡിങ്ലിയിൽ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ തന്നെ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്രയ്ക്ക് ഹെഡിങ്ലിയിൽ ചരിത്ര നേട്ടം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ മൂന്ന് വിക്കറ്റ് നേടിയ ബുംമ്ര സെന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഏഷ്യൻ ബൗളറായി റെക്കോർഡ് ബുക്കിൽ ഇടം നേടി.

സെന മേഖലകളിൽ താരത്തിന്റെ 148-ാം വിക്കറ്റ് നേട്ടമാണ് ഇന്നലെ നേടിയത്. 146 വിക്കറ്റ് നേടിയ പാകിസ്താൻ ഇതിഹാസം വസീം അക്രത്തിന്റെ റെക്കോർഡാണ് ബുംമ്ര മറികടന്നത്.

471 റൺസിന് ഓൾ ഔട്ടായ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ബുംമ്ര നൽകിയത്. ആദ്യ ഓവറിൽ തന്നെ സാക്ക് ക്രാളിയെ പുറത്താക്കി. പിന്നാലെ ഇടവേളകളിൽ ബെൻ ഡക്കറ്റിനെയും ജോ റൂട്ടിനെയും പുറത്താക്കി. മറ്റ് ഇന്ത്യൻ ബോളർമാർക്ക് കാര്യമായി തിളങ്ങാനായില്ല. നിലവിൽ ഇന്ത്യയുടെ 471 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് 209 റൺസിന് മൂന്ന് എന്ന നിലയിലാണ്.

262 റൺസിന് പിന്നിലാണ് ആതിഥേയർ. ഇംഗ്ലണ്ടിന് വേണ്ടി ഒലീ പോപ്പ് സെഞ്ച്വറി നേടി ക്രീസിലുണ്ട്. ബെൻ ഡക്കറ്റ് പുറത്താകുന്നതിന് മുമ്പ് അർധ സെഞ്ച്വറി നേടിയിരുന്നു.

നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജയ്‌സ്വാള്‍ (101), ശുഭ്മന്‍ ഗില്‍ (147), റിഷഭ് പന്ത് (134) എന്നിവർ സെഞ്ച്വറി നേടിയിരുന്നു. കെ എൽ രാഹുൽ 42 റൺസും നേടി. എന്നാൽ വാലറ്റത്തിന് കാര്യമായ സംഭാവന നൽകാനായില്ല.

Content Highlights: Jasprit Bumrah breaks Wasim akram record, history

To advertise here,contact us