'കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണം'; ആർസിബിയെയും സർക്കാറിനെയും വിമർശിച്ച് മുൻ ലോകകപ്പ് ജേതാവ്

സംഭവത്തിൽ റോയൽ ചലഞ്ചേഴ്സ് മാനേജ്മെന്റിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും വിമർശനം ഉയരുന്നുണ്ട്.

ബെംഗളൂരുവിലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തില്‍ ആർസിബിക്ക് നേരെയും സർക്കാരിന് നേരെയും രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരവും 1983 ഏകദിന ലോകകപ്പ് ജേതാവുമായ മദൻലാൽ. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ ദുരന്തം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് മദൻലാൽ പറഞ്ഞു.

പുറത്ത് ജനം മരിച്ചുവീഴുമ്പോൾ,അകത്ത് ആഘോഷം നടക്കുകയായിരുന്നുവെന്നുവത് ഞെട്ടിക്കുന്നതും നിരാശാജനകവുമാണ്. മരിച്ചവരുടെ കുടുംബങ്ങൾ ഈ ദാരുണമായ അപകടത്തിന് ആർ സി‌ ബിക്കും സംസ്ഥാന സർക്കാറിനുമെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസെടുക്കുന്നത് പരിഗണിക്കണം, മുൻ ഇന്ത്യൻ താരം വിമർശിച്ചു.

ദുരന്തത്തിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അതിനിടെ റോയൽ ചലഞ്ചേഴ്സ് മാനേജ്മെന്റിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും വിമർശനം ഉയരുന്നുണ്ട്. പൊലീസ് പരിപാടിക്ക് അനുമതി നൽകുന്നതിന് മുൻപേ വിക്ടറി പരേഡിനെ കുറിച്ച് ആർസിബി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

മരണസംഖ്യ രണ്ടക്കത്തിൽ എത്തിയപ്പോഴും വിക്ടറി പരേഡിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആര്‍സിബി അപ്ലോഡ് ചെയുന്നുണ്ടായിരുന്നു. ഇതിനെതിരെയും വൻ വിമർശനമാണ് ഉയരുന്നത്. വിമർശനങ്ങൾക്ക് ശേഷം ആർസിബി തങ്ങളുടെ സോഷ്യൽ മീഡിയയിൽ അനുശോചന പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.

മരണസംഖ്യ ഉയരുമ്പോൾ ദുരന്തത്തിനിടയിലും ആഘോഷം നടത്തിയ ടീമിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഉയരുമ്പോഴും വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു. പൊലീസിനെ പഴി പറയാനാകില്ലെന്നും എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

എന്നാല്‍, എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നാണ് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും ബിസിസിഐയ്ക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

Content Highlights: Bengaluru Stampede Madan Lal Criticizes RCB for ‘Hasty’ Victory Celebration

To advertise here,contact us