'ഐപിഎല്ലിന്റെ ആന്റി-ക്ലൈമാക്‌സ്! പരിപാടി നന്നായി ആസൂത്രണം ചെയ്യണമായിരുന്നു'; സംഘാടകരെ പഴിച്ച് BCCI

'ഇത് ജനപ്രീതിയുടെ നെഗറ്റീവ് വശമാണ്'

ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് മരണങ്ങള്‍ സംഭവിച്ചതില്‍ പ്രതികരിച്ച് ബിസിസിഐ. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ബിസിസിഐയ്ക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വിജയാഘോഷങ്ങള്‍ പോലുള്ള വലിയ പരിപാടികള്‍ക്ക് മതിയായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നുവെന്നും സൈകിയ പറഞ്ഞു.

'സംഭവിച്ചത് എന്തുതന്നെയായാലും ദൗര്‍ഭാഗ്യകരമാണ്. ഇത് ജനപ്രീതിയുടെ നെഗറ്റീവ് വശമാണ്. ജനങ്ങള്‍ക്ക് ക്രിക്കറ്റ് താരങ്ങളോടുള്ള ഭ്രാന്തമായ ആരാധനയാണിത്. സംഘാടകര്‍ പരിപാടി കൂടുതല്‍ നന്നായി ആസൂത്രണം ചെയ്യണമായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' സൈകിയ പിടിഐയോട് പറഞ്ഞു.

'ഇത്രയും വലിയ വിജയാഘോഷം സംഘടിപ്പിക്കുമ്പോള്‍, ശരിയായ മുന്‍കരുതലുകളും സുരക്ഷാ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. എവിടെയോ ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ബിസിസിഐയ്ക്ക് യാതൊരു പങ്കുമില്ല. പക്ഷേ ഇത് പഠിക്കേണ്ട ഒരു പാഠമാണ്. ഭാവിയില്‍ ഇത്തരം വിജയാഘോഷങ്ങള്‍ക്ക് വേണ്ടി പുതിയ നിയമങ്ങള്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ പരിശോധിക്കും', സൈകിയ വ്യക്തമാക്കി.

'ഐപിഎല്ലിന്റെ മനോഹരമായ അവസാനത്തിനുശേഷം ഇത് ഒരു ആന്റി ക്ലൈമാക്‌സ് ആയിരുന്നു. മുന്‍കാലങ്ങളിലും ഐപിഎല്‍ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ചാംപ്യന്മാരായ കെകെആര്‍ കൊല്‍ക്കത്തയില്‍ പരേഡ് നടത്തിയിരുന്നു. പക്ഷേ അവിടെ ഒന്നും സംഭവിച്ചില്ല', സൈകിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 11 മരണങ്ങളാണ് നടന്നത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇത് കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിന്റെ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: BCCI Blames Poor Planning For Bengaluru Stampede

To advertise here,contact us