'വിരാട് എന്നെ ചവിട്ടി എഴുന്നേൽപ്പിച്ചാണ് അക്കാര്യം പറഞ്ഞത്'; തുറന്നുപറഞ്ഞ് ഇഷാന്ത് ശര്‍മ

'ലോകം സൂപ്പര്‍ സ്റ്റാറായി കാണുമ്പോഴും തനിക്ക് അദ്ദേഹം എപ്പോഴും തന്റെ പഴയ സുഹൃത്തായ 'ചീക്കു' മാത്രമായിരിക്കും'

ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച ആത്മബന്ധവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് വിരാട് കോഹ്‌ലിയും ഇഷാന്ത് ശര്‍മയും. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹി ടീം മുതല്‍ ഇന്ത്യന്‍ ടീമിലൂടെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയും ഇരുവരുടെയും സൗഹൃദം വളര്‍ന്നുവന്നിരുന്നു. 2000ങ്ങളുടെ അവസാനത്തിലാണ് ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. കോഹ്ലിക്ക് മുമ്പ് ഇഷാന്താണ് ദേശീയ ടീമിലേക്ക് എത്തിയത്.

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പമുള്ള രസകരമായ ഓര്‍മ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇഷാന്ത് ശര്‍മ. തനിക്ക് ഇന്ത്യന്‍ ടീമിലേക്ക് ആദ്യം വിളിയെത്തുന്ന ദിവസത്തെ കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷാന്ത് തുറന്നുപറഞ്ഞത്. അപ്രതീക്ഷിതമായി വന്ന വിളി അറിയിക്കാന്‍ കോഹ്‌ലി തന്നെ ചവിട്ടി എഴുന്നേല്‍പ്പിക്കുകയാണ് ചെയ്തതെന്നാണ് ഇഷാന്ത് പറയുന്നത്.

Ishant Sharma talking about his bond with Virat Kohli & he's still the same Cheeku for me. ❤️ pic.twitter.com/8UyAv4ON4M

'ഇന്ത്യന്‍ ടീമിലേക്കുള്ള ഞങ്ങളുടെ അരങ്ങേറ്റം വന്നപ്പോഴായിരുന്നു അത്. ടീമില്‍ എന്റെ പേര് വന്നു. അവന്‍ വന്ന് എന്നെ ചവിട്ടിയാണ് നിന്റെ പേര് വന്നിട്ടുണ്ടെന്ന് പറഞ്ഞത്. നീ ശരിക്കും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ പോവുകയാണോയെന്ന് അവന്‍ ചോദിച്ചു. സഹോദരാ എന്നെ ഉറങ്ങാന്‍ അനുവദിക്കൂ എന്നാണ് ഞാന്‍ തിരിച്ചുപറഞ്ഞത്', ഇഷാന്ത് പറഞ്ഞു.

കാലക്രമേണ വിരാട് കോഹ്ലി മാറുമെന്ന് പലരും പറഞ്ഞെങ്കിലും അയാള്‍ തനിക്ക് മാറിയിട്ടില്ല എന്ന് ഇഷാന്ത് ഓര്‍ത്തു. വിരാട് കോഹ്ലിയെ ലോകം സൂപ്പര്‍ സ്റ്റാറായി കാണുമ്പോഴും തനിക്ക് അദ്ദേഹം എപ്പോഴും തന്റെ പഴയ സുഹൃത്തായ 'ചീക്കു' മാത്രമായിരിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു ചാറ്റില്‍ ഇഷാന്ത് ശര്‍മ്മ പറഞ്ഞു.

Content Highlights: Ishant Sharma recalls how Virat Kohli let him know about India call up

To advertise here,contact us