കുട്ടിയെ നോക്കാന്‍ യുവാവ് 2.3ലക്ഷം രൂപയുടെ ജോലി ഉപേക്ഷിച്ചു;ഒടുവില്‍ പ്രസവാനന്തര വിഷാദവും വിവാഹമോചനവും

തനിക്ക് പ്രസവാനന്തര വിഷാദം ഉണ്ടായതായുള്ള ചൈനക്കാരനായ വ്യക്തിയുടെ വാക്കുകള്‍ പിതൃത്വത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമുളള ചര്‍ച്ചകള്‍ക്ക് കാരണമായി

പ്രസവാനന്തര വിഷാദം സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഉണ്ടാകുമെന്ന് പറയുകയാണ് 32കാരനായ ചൈനീസ് യുവാവ്. 'ജാസ്മിന്‍റെ പിതാവ്' എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അറിയപ്പെടുന്ന യുവാവ് മകളുണ്ടായ ശേഷം തന്‍റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് അടുത്തിടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇയാള്‍ പങ്കുവച്ച അനുഭവങ്ങള്‍ അച്ഛന്മാര്‍ക്കും കുഞ്ഞ് ജനിച്ച ശേഷം വിഷാദരോഗം ഉണ്ടാകാം എന്ന ചര്‍ച്ചയ്ക്ക് സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. മകള്‍ ഉണ്ടായതിന് ശേഷമാണ് ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന യുവാവ് ജീവിതമാകെ മാറ്റിമറിച്ച തീരുമാനം എടുക്കുന്നത്.

2023 മെയ്മാസത്തിലാണ് യുവാവിന് ജാസ്മിന്‍ എന്ന മകള്‍ ജനിക്കുന്നത്. പ്രതിമാനം 20,000 യുവാന്‍ അതായത് ഏകദേശം 2.3ലക്ഷം ഇന്ത്യന്‍ രൂപ ശമ്പളമുള്ള ജോലി മകളെ നോക്കുന്നതിനായി യുവാവ് വേണ്ടെന്ന് വച്ചു. കുഞ്ഞുമകള്‍ ജാസ്മിന് വേണ്ടി വീട്ടില്‍തന്നെ ഇരിക്കുന്ന അച്ഛനാകാനായിരുന്നു യുവാവിന്‍റെ തീരുമാനം.

ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന യുവാവ്

ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന യുവാവ് പ്രതിമാസം 20,000 യുവാന്‍(ഏകദേശം 2.3 ലക്ഷം) സമ്പാദിച്ചിരുന്ന ഒരു സെയില്‍സ് മാനേജരായിരുന്നു.മകളുണ്ടായ ശേഷമാണ് ചൈനക്കാരനായ 32 വയസുകാരന്റെ ജീവിതമാകെ മാറിമറിയുന്നത്. മകളെ നോക്കാന്‍ ജോലി ഉപേക്ഷിച്ചതും പ്രസവാനന്തര വിഷാദം ഉണ്ടായതായും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയായതുകൊണ്ടും അത് ഉപേക്ഷിക്കാന്‍ കഴിയാത്തതുകൊണ്ടുംകൂടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് യുവാവ് എത്തുന്നത്. കുഞ്ഞിന് ഭക്ഷണം നല്‍കിയിരുന്നതും ഡയപ്പര്‍ മാറ്റിയിരുന്നതും ഉള്‍പ്പെടെയുള്ള ജോലികളെല്ലാം യുവാവ് തനിച്ചാണ് ചെയ്തിരുന്നത്. കുഞ്ഞിന്റെ കൂടെ കളിക്കലും ആശുപത്രി സന്ദര്‍ശനങ്ങളുമെല്ലാമായി മുഴുവന്‍ സമയവും കുഞ്ഞിന്‍റെ കൂടെത്തന്നെയായിരുന്നു ആ പിതാവ്.

എന്നാല്‍ കുഞ്ഞിന് ന്യൂമോണിയ ബാധിച്ച് ഗുരുതരമായ അവസ്ഥയിലെത്തിയതോടെ പിതാവിന്‍റെ നോട്ടക്കുറവിനെ ചൊല്ലി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ആഴ്ചാവസാനം വീട്ടിലെത്തിയിരുന്ന ഭാര്യയില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ലെന്നും കുഞ്ഞിന്‍റ വസ്ത്രങ്ങള്‍ മാറ്റാന്‍ വൈകിയതിന് ഭാര്യ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നെന്നും യുവാവ് പറയുന്നു. പക്ഷെ ഒന്നും ചെയ്യാനാകാത്ത രീതിയില്‍ യുവാവിനെ ക്ഷീണം പിടിമുറുക്കി. ഒടുവില്‍ കുറ്റപ്പെടുത്തലും കുട്ടിയെ നോക്കലും ഉള്‍പ്പെടെയുളള പിരിമുറുക്കം സഹിക്കാനാകാതെ വന്നപ്പോള്‍ വിവാഹമോചനത്തെ കുറിച്ച് യുവാവ് ചിന്തിക്കുകയായിരുന്നു.

പ്രസവാനന്തര വിഷാദം അച്ഛനായ തനിക്ക് ഉണ്ടായിരുന്നെന്നും വീഡിയോയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്. പ്രസവാനന്തര വിഷാദം പലപ്പോഴും അമ്മമാരില്‍ ഉണ്ടാകുമെങ്കിലും ഇത് അച്ഛന്മാരെയും ബാധിച്ചേക്കാം. പലപ്പോഴും ഉത്കണ്ഠ, ക്ഷോഭം, ഉറക്ക പ്രശ്‌നങ്ങള്‍, സന്ധി വേദന അല്ലെങ്കില്‍ തലവേദന പോലുള്ള ശാരീരിക ലക്ഷണങ്ങളായിട്ടാണ് ഇത് പ്രകടമാകുന്നത് . അദ്ദേഹത്തിന്റെ അനുഭവം ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും 4 ദശലക്ഷത്തിലധികം പേര്‍ അദ്ദേഹം പങ്കുവച്ച വീഡിയോ കാണുകയും ചെയ്തു. 11,000ത്തിലധികം ഫോളോവേഴ്‌സ് ആണ് ' ജാസ്മിന്റെ അച്ഛന്‍' ന് ഉള്ളത്.

Content Highlights :Chinese man's comments about postpartum depression spark debate about fatherhood and mental health

To advertise here,contact us