ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍ ഡെത്ത് സ്ഥിരീകരിച്ചു; എട്ടുമിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക്

' ഞാന്‍ നിശ്ചലയായിരുന്നു. പക്ഷെ ബോധവതിയായിരുന്നു. ജീവനുള്ളത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്'

മരിച്ച ശേഷം തിരിച്ചുവരികയും ആ വ്യക്തി ആ സമയത്ത് അനുഭവിച്ച വികാരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുക എന്നത് ആര്‍ക്കായാലും അറിയാന്‍ കൗതുകമുളള കാര്യമാണ്. അത്തരത്തില്‍ ക്ലിനിക്കല്‍ ഡെത്ത് സ്ഥിരീകരിച്ച ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരികെ വന്ന ഒരു യുവതി തന്റെ അനുഭവം പങ്കുവയ്ക്കുകയാണ്. ' ദ ഡെയ്‌ലി മെയില്‍' ലാണ് യുവതി ഇക്കാര്യം പങ്കുവച്ചത്.2017 ല്‍ തന്റെ 25ാം വയസിലാണ് അമേരിക്കന്‍ യുവതിയായ ബ്രിയാന ലാഫെര്‍ട്ടിക്ക് ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്.

'മയോക്ലോണസ് ഡിസ്‌റ്റോണിയ ' എന്ന അപൂര്‍വ്വ ജനിതക മസ്തിഷ്‌ക രോഗം ബാധിച്ച ബ്രയോണ രോഗത്തിന്റെ തീവ്രതകൊണ്ട് ധാരാളം കഷ്ടപ്പെട്ടിരുന്നു. വേദനാജനകമായ പേശിവലിവ്, നാഡി വേദന, ഉറക്കമില്ലായ്മ എന്നിവയെല്ലാം അവള്‍ നേരിട്ടു. ദിവസങ്ങളോളം ഉറങ്ങാതിരുന്നു. ഒടുവില്‍ അസുഖം മൂര്‍ച്ഛിച്ച് പനി പിടിപെട്ടതിനെത്തുടര്‍ന്നാണ് അവള്‍ ആശുപത്രിയിലാകുന്നത്. ആശുപത്രി കിടക്കയില്‍ അവള്‍ക്കരികില്‍ അമ്മയും ഉണ്ടായിരുന്നു. പെട്ടെന്ന് അവളുടെ ഹൃദയം നിലച്ചു. ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍ ഡെത്ത് സ്ഥിരീകരിച്ചു. തന്റെ മരണ അനുഭവം യുവതി വിവരിക്കുന്നത് ഇപ്രകാരമാണ്.

' ഞാന്‍ അബോധാവസ്ഥയിലേക്ക് വഴുതി വീണപ്പോള്‍ ' നീ തയ്യാറാണോ? ' എന്ന് ആരോ ചോദിക്കുന്നതായി കേട്ടു. ഞാന്‍ അതെ എന്ന് മറുപടി നല്‍കി. അപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായ അന്ധകാരത്തിലേക്ക് പ്രവേശിച്ചു. ഞാന്‍ നിശ്ചലയായിരുന്നു. പക്ഷെ ബോധവതിയായിരുന്നു. ജീവനുള്ളത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. വേദനയില്ല, മുന്‍പത്തെക്കാളും സമാധാനം അനുഭവപ്പെട്ടു. പക്ഷെ ആരാണെന്ന് ഓര്‍മയില്ലായിരുന്നു. ഒട്ടും ഭാരവും അനുഭവപ്പെട്ടിരുന്നില്ല. വര്‍ണ്ണങ്ങള്‍ നിറഞ്ഞ നീല തുരങ്കത്തിലൂടെ ഞാന്‍ സഞ്ചരിക്കാന്‍ തുടങ്ങി. ആ തുരങ്കം അവസാനിച്ചത് ജനലുകളും വാതിലുകളും ഇല്ലാത്ത വെളുത്ത ഒരു മുറിയിലേക്കായിരുന്നു. പിന്നീട് സ്വപ്‌നതുല്യമായ പ്രകൃതിദ്യശ്യങ്ങളിലേക്ക് കാഴ്ചയെത്തി.

മറ്റൊരു രംഗത്തില്‍ മഞ്ഞുമൂടിയ മരങ്ങളിലൂടെ വിചിത്ര ജീവികള്‍ വഴുതി വീഴുന്നു. എനിക്ക് മഞ്ഞ് ഇഷ്ടമല്ലല്ലോ എന്ന് ആലോചിച്ചപ്പോള്‍ ആ രംഗം തല്‍ക്ഷണം പച്ചപ്പ് നിറഞ്ഞ വസന്തകാല പശ്ചാത്തലമായി മാറി. ഞാന്‍ പറക്കാന്‍ പഠിച്ചു, ഒരു കയ്യ് തൂണില്‍ ഇടിച്ചു കയ്യ് നഷ്ടപ്പെട്ടു. പക്ഷേ നഷ്ടപ്പെട്ടുപോയ കയ്യ് വീണ്ടും വളരുന്നത് ഞാന്‍ കണ്ടു. ഒടുവില്‍ ഒരു മുളള് കമ്പി വേലിയില്‍ എത്തി. അതിനപ്പുറം ഒരു മലയും ഒരു കൃഷിയിടവും ഒരു വീടും ഉണ്ടായിരുന്നു. മറ്റ് ജീവികളൊക്കെ മുളളുവേലിക്കുള്ളിലൂടെ കടന്നു പോയി, പക്ഷേ എനിക്ക് സാധിച്ചില്ല.

ഒടുവില്‍ ഏഴ് ശക്തരായ ജീവികള്‍ ഒരു മുറിയിലേക്ക് എന്നെ കൊണ്ടുപോയി. അതായിരുന്നു അവസാന സ്ഥലം. ആ മുറി തുറക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ബോധം തിരിച്ചുവന്നു. ശരീരത്തിലേക്ക് തിരികെ വന്നപ്പോള്‍ മാസങ്ങളായി താന്‍ അകലെയായിരുന്നതായി എനിക്ക് തോന്നി. എട്ട് മിനിറ്റ് മാത്രമേ കടന്നുപോയിരുന്നുള്ളു എങ്കിലും തന്നെ മരണത്തിലേക്ക് നയിച്ച കഴിഞ്ഞ വര്‍ഷങ്ങള്‍ വിട്ടുമാറാത്ത രോഗങ്ങളും ആശയക്കുഴപ്പവും വേദനയും നിറഞ്ഞതായിരുന്നുവെന്ന് അവള്‍ ഓര്‍ത്തു. ആത്മീയഗുരുവായി പ്രവര്‍ത്തിക്കുകയാണ് ബ്രിയാന. 2022ല്‍ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന് വിധേയയായി അവര്‍ ഇപ്പോള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റിമുലേറ്ററുമായാണ് ജീവിക്കുന്നത്.

മരണത്തോടടുത്ത അനുഭവങ്ങള്‍ സങ്കീര്‍ണ്ണവും വിശദീകരിക്കാന്‍ പ്രയാസവുമാണ്. പക്ഷേ ശാസ്ത്രജ്ഞര്‍ അവയെ മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2022-ലെ ഒരു പഠനം അവകാശപ്പെട്ടത് മരണത്തിന്റെ വക്കില്‍ ആയിരിക്കുമ്പോള്‍ മനുഷ്യ മസ്തിഷ്‌കം ജീവിതത്തിലെ പ്രധാന സംഭവങ്ങളെ വേഗത്തില്‍ സംഗ്രഹിച്ചേക്കാം എന്നാണ്. പലരും ഈ സംഗ്രഹത്തെ അവരുടെ കണ്‍മുന്നില്‍ 'മിന്നിമറയുന്ന ജീവിതം' എന്നാണ് വിശേഷിപ്പിക്കുന്നത്.

Content Highlights :A young woman who was declared dead by doctors finally came back to life - an experience. Brianna Lafferty, a native of Colorado, succumbed to death for eight minutes

To advertise here,contact us