അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യമനുഭവിച്ചു തീര്‍ത്ത അടിയന്തിരാവസ്ഥയെന്നത് ഇന്ത്യന്‍ ഭരണവര്‍ഗ്ഗരാഷ്ട്രീയംഅതിന്റെ ജനാധിപത്യത്തിന്റെ മുഖംമൂടികളെല്ലാം അഴിച്ചു മാറ്റി അതിലെ രക്തരക്ഷസ്സിനെ പുറത്തെടുത്ത ഭീകരതയുടെ 21 മാസങ്ങളായിരുന്നു…അടിയന്തരാവസ്ഥ ഇന്ത്യയിലെ അന്നത്തെ 68 കോടി ജനങ്ങളും ഒരുപോലെ അനുഭവിച്ചുതീര്‍ത്ത അഭിപ്രായസ്വാതന്ത്ര്യനിഷേധത്തിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടേതുമായ ഒരു ദുര്‍വ്വിധിയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ അന്ധകാരപൂര്‍ണമായ 21 മാസങ്ങള്‍…
ഇന്ദിരാഗാന്ധിയുടെ സമഗ്രാധിപത്യപരമായ വ്യക്തിനേതൃത്വത്തിനു മുമ്പില്‍ ഭരണഘടനയുടെ സംരക്ഷകനായി നിലകൊള്ളേണ്ട അന്നത്തെ രാഷ്ട്രപതിപോലും വിനീതവിധേയനായി അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ ഒപ്പിട്ടുകൊടുക്കുകയായിരുന്നു. 1975 ഡിസംബര്‍ 10-ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച അബു എബ്രഹാമിന്റെ വന്‍ പ്രസിദ്ധി നേടിയ കാര്‍ട്ടൂണിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു; ''ഇനിയും ഒപ്പിടാന്‍ ഓര്‍ഡിനന്‍സുകളുണ്ടെങ്കില്‍ അല്‍പസമയം കാത്തുനില്‍ക്കാന്‍ പറയൂ''. ബാത്ത്ടാബില്‍ കിടന്ന് വാതില്‍പ്പഴുതിലൂടെ നീട്ടിതന്ന അടിയന്തരാവസ്ഥ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പിടുന്നതായിരുന്നു ആ കാര്‍ട്ടൂണിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ടത്.
ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും നിശ്ചലമാക്കപ്പെട്ട, രാജ്യമാകെ തടവറയാക്കപ്പെട്ട, പ്രതിഷേധിച്ചവരെയും വിമര്‍ശിച്ചവരെയും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മൂന്നാംമുറകള്‍ക്ക് വിധേയമാക്കിയ ഭരണകൂടഭീകരതയുടെ തേര്‍വാഴ്ചയുടെ കാലമായിരുന്നു അടിയന്തരാവസ്ഥയെന്നത്. ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുമുള്ള ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ചിടത്തോളം ഈയൊരു ഫാസിസ്റ്റ് അവസ്ഥയോട് സന്ധിചെയ്യാന്‍ കഴിയുമായിരുന്നില്ല. ചാരവലയങ്ങളും കവചിതവാഹനങ്ങളും പ്രതിഷേധിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും തിരഞ്ഞുനടക്കുന്ന ആ ഇരുണ്ടകാലത്തും തങ്ങളെ കാത്തിരിക്കുന്ന ഭവിഷ്യത്തുകളെ തൃണവല്‍ക്കരിച്ച് സ്വാതന്ത്ര്യത്തിനായി പൊരുതിനിന്നവരാണ് ഇന്ത്യന്‍ ജനാധിപത്യത്തെ കാത്തത്.
അവര്‍ അമേരിക്കന്‍ നീഗ്രോ കവി മാര്‍ഗരറ്റ്വാള്‍ക്കര്‍ എഴുതിയതുപോലെ; ''ഞങ്ങളിപ്പോള്‍ സന്നദ്ധരാണ് ഒരു തീക്കല്ലിന്റെ സ്പര്‍ശത്തിന്, കാച്ചിയെടുത്ത സത്യത്തിന്റെ വിശുദ്ധനിശ്വാസത്തിന്, അന്ധന് കാണാവുന്ന, ബധിരന് കേള്‍ക്കാവുന്ന, ജനതയുടെ നാവില്‍ തീയാളിക്കുന്ന, സത്യത്തിന്റെ വിശുദ്ധനിശ്വാസത്തിന്'' വേണ്ടി പൊരുതിനിന്നവരായിരുന്നു. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള എന്റെ അനുഭവങ്ങളും ഓര്‍മകളും എന്റേതുമാത്രമല്ല അതൊരു തലമുറയുടെ രാഷ്ട്രീയ ആശയങ്ങളെയും വ്യക്തിത്വത്തെയുമൊക്കെ രൂപപ്പെടുത്തിയ പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചരിത്രാനുഭവങ്ങളാണ്. 50 വര്‍ഷങ്ങള്‍ക്കുമുമ്പ് രാജ്യം അടിയന്തരാവസ്ഥയിലേക്ക് നിപതിക്കപ്പെട്ട സാമ്പത്തികപ്രതിസന്ധിയും രാഷ്ട്രീയ കുഴപ്പങ്ങളും ആഴത്തില്‍തന്നെ വിശകലനം ആവശ്യപ്പെടുന്നുണ്ട്.
സോവിയറ്റ് അനുകൂലവും രാഷ്ട്രത്തിന്റെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും ലക്ഷ്യംവെക്കുന്നതുമായ നെഹ്റുവിയന്‍ നയങ്ങളില്‍നിന്നുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഒരു വ്യതിചലനഘട്ടം കൂടിയായിട്ടാണ് അടിയന്തരാവസ്ഥയെ കാണേണ്ടത്. ഐ.എം.എഫും ലോകബാങ്കും മുന്നോട്ടുവച്ച ഘടനാപരിഷ്‌കാരങ്ങളിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടനയെ തിരിച്ചുവിടുകയും സ്വതന്ത്ര വിദേശനയം ഉപേക്ഷിച്ച് അമേരിക്കന്‍ അനുകൂലമായ നിലപാടുകളിലേക്ക് ഇന്ത്യയെ വഴിതിരിച്ചുവിടുകയും ചെയ്ത ചരിത്രസന്ധിയെന്ന നിലയ്ക്കും അടിയന്തരാവസ്ഥയെ വിശകലന വിധേയമാക്കേണ്ടതുണ്ട്.
അടിയന്തരാവസ്ഥയെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തീഷ്ണവും എന്റെ രാഷ്ട്രീയ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകവുമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച തൊഴിലാളിപണിമുടക്കുകളുടെയും കര്‍ഷകസമരങ്ങളുടേതുമായ നിരവധിസംഭവങ്ങളുടെ തുടര്‍ച്ചയിലാണ് 1975 ജൂണ്‍ 25-ാം തിയ്യതി അര്‍ദ്ധരാത്രി രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തുന്നത്. അടിയന്തരാവസ്ഥയില്‍ ഞാന്‍ മണിയൂര്‍ ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. പൊതുവെ ഇടതുപക്ഷവിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് മണിയൂര്‍ ഹൈസ്‌കൂളില്‍ കാര്യമായ സ്വാധീനമൊന്നുമുണ്ടായിരുന്നില്ല.
എസ്.എഫ്.ഐയും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ സ്വതന്ത്രവിദ്യാര്‍ഥി സംഘടനയും ഒന്നിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1970-കളെ പ്രക്ഷുബ്ധമാക്കിയ നിരവധി പണിമുടക്കുകളുടെ അനുരണനങ്ങളും അതിന്റെ ഭാഗമായ വിദ്യാര്‍ഥി സമരങ്ങളും സ്‌കൂളില്‍ സജീവമായി നടന്നിരുന്നു. എന്‍.ജി.ഒ അധ്യാപക സമരവും ഭക്ഷ്യക്ഷാമത്തിനും റേഷന്‍ വെട്ടിക്കുറയ്ക്കുന്നതിനുമെതിരായ സമരങ്ങളിലും വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കിതന്നെ പങ്കെടുത്തിരുന്നു.
1975 ജൂണ്‍ 25-ാം തിയ്യതി ജയപ്രകാശ് നാരായണന്‍ രാംലീല മൈതാനിയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗമാണ് ഇന്ദിരാഗാന്ധിയുടെ അഴിമതിഗ്രസ്തവും ഏകാധിപത്യപരവുമായ ഭരണത്തിനെതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് ഒരു അന്തിമസമരത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടത്. ഇതില്‍ പ്രകോപിതയായ ഇന്ദിരാഗാന്ധി ജെ.പി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റുചെയ്യുകയും ആ അര്‍ദ്ധരാത്രിയില്‍തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലേക്ക് നീങ്ങുകയുമായിരുന്നു.
ഡല്‍ഹിയിലെ അടിയന്തരാവസ്ഥ പ്രഖ്യാപനം വന്ന ഉടനെതന്നെ പ്രതിപക്ഷപാര്‍ട്ടികളൊന്നാകെ അടിയന്തരാവസ്ഥ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ത്തി എല്ലാവിഭാഗം ജനങ്ങളോടും ഇന്ദിരാസര്‍ക്കാരിനെതിരെ സമര രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്തു. അത്യന്തം പ്രക്ഷുബ്ധമായ ഈയൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് കൗമാരക്കാരായ ഞങ്ങളെപോലുള്ള വിദ്യാര്‍ത്ഥികള്‍ അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭസമരങ്ങളിലേക്ക് എടുത്തുചാടുന്നത്.
കേരളത്തിലെ ഒട്ടുമിക്ക ക്യാമ്പസുകളിലും സ്‌കൂളുകളിലും അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കിയിരുന്നു. ജൂണ്‍ 26-ാം തിയ്യതി മുതല്‍ ഞങ്ങളുടെ സ്‌കൂളിലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരരംഗത്തിറങ്ങി. സമരത്തെ കോണ്‍ഗ്രസുകാരും സി.പി.ഐക്കാരുമായ അധ്യാപകരും കെ.എസ്.യുവിദ്യാര്‍ഥികളും മര്‍ദ്ദനവും ഭീഷണിയുമുഴക്കി നേരിടാന്‍ ശ്രമിച്ചു. പുറത്തുനിന്നുവന്ന യൂത്ത്കോണ്‍ഗ്രസുകാരും സമരക്കാരായ ഞങ്ങളെ കയ്യേറ്റം ചെയ്യുകയും വിദ്യാര്‍ഥി പ്രകടനത്തിനുനേരെ കല്ലെറിയുകയും ചെയ്തു. 3 ദിവസം പഠിപ്പുമുടക്ക് എല്ലാവിധ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട് തുടര്‍ന്നു.
ജൂണ്‍ 29-ാം തിയ്യതി പോലീസെത്തി പഠിപ്പുമുടക്കി മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ ഒരു മുന്നറിയിപ്പുമില്ലാതെ ലാത്തിച്ചാര്‍ജ്ജ് ചെയ്തു. പോലീസിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ചിന്നിച്ചിതറി ഓടി. ഓഫീസ്റൂമിനുമുമ്പില്‍ ഞാനും സഖാവ് മധുവും പോലീസ് മര്‍ദ്ദനത്തെ നേരിട്ടുകൊണ്ട് മുദ്രാവാക്യം വിളിച്ചുനിന്നു. മധു പിന്നീട് ദേശാഭിമാനിയുടെ ലേഖകനായിരുന്നു. ഈയിടെ മരണപ്പെട്ടു. അന്നത്തെ സബ്ഇന്‍സ്പെക്ടര്‍ (അദ്ദേഹത്തിന്റെ പേര് കേശവനാണെന്നാണ് ഓര്‍മ്മ) ഞങ്ങള്‍ രണ്ടുപേരെയും പിടിച്ചുകൊണ്ടുപോയി സ്‌കൂളില്‍ തന്നെ ഒരു പ്രത്യേകമുറിയിലിട്ട് ചൂരല്‍പ്രയോഗം നടത്തുകയും ഉപദേശിക്കുകയും ഭീഷണിപ്പെടുത്തുകയുമെല്ലാം ചെയ്തു. രാജ്യത്ത് നടക്കുന്ന സംഭവങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ സമരംചെയ്ത് ഭാവി നശിപ്പിക്കേണ്ടെന്നും ഭവിഷ്യത്തുകള്‍ വലുതായിരിക്കുമെന്നും അദ്ദേഹം ഞങ്ങളെ താക്കീത് ചെയ്യുകയുംചെയ്തു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായി കേരളസമൂഹത്തില്‍ വിപുലമായതലങ്ങളില്‍തന്നെ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. എല്ലാ മര്‍ദ്ദനനടപടികളെയും നേരിട്ട് ചാരപോലീസുകാരുടെ കണ്ണുവെട്ടിച്ച് ഗ്രാമാന്തരങ്ങളില്‍പോലും അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഓരോ നഗരമൂലയിലും നാട്ടിന്‍പുറങ്ങളിലും അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധത്തിന്റെ പേരില്‍ എല്ലൊടിഞ്ഞവരും നെഞ്ചിന്‍കൂട് തകര്‍ന്നവരുമായ സ്വാതന്ത്ര്യദാഹികള്‍ എത്രയോ ആണ്. എന്റെ ഗ്രാമമായ മണിയൂര്‍ അടിയന്തരാവസ്ഥക്കെതിരായിട്ടുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പ്രധാനപ്പെട്ടൊരു താവളമായിരുന്നു. നിരവധിപേര്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. മിസാതടവുകാരായി ജയിലില്‍ കിടന്നിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ കൊടുത്ത കള്ളക്കേസുകളില്‍ പീഡിപ്പിക്കപ്പെട്ടവര്‍ നിരവധിയാണ്. സോഷ്യലിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വടകരയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സഖാവ് ഒ.പി.ദാമോദരന്‍ ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ഭീകരമായ മര്‍ദ്ദനങ്ങളാണ് നേരിടേണ്ടിവന്നത്. അടിയന്തരാവസ്ഥക്കെതിരെ മുദ്രാവാക്യം വിളിച്ച കുറ്റത്തിന് സ.വി.കെ.രാമന്‍ ഉള്‍പ്പെടെ എത്രയോ സി.പി.ഐ(എം) പ്രവര്‍ത്തകര്‍ പോലീസ് വേട്ടയ്ക്ക് ഇരയായിട്ടുണ്ട്.
കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തോടെ പലരെയും നക്സലൈറ്റുകളായി മുദ്രകുത്തി ക്രൈംബ്രാഞ്ചുകാര്‍ വേട്ടയാടിയിരുന്നു. ഈ കാലത്ത് സ്‌കൂളില്‍ തുടര്‍ച്ചയായി അടിയന്തരാവസ്ഥക്കെതിരെ പ്രചരണം നടത്തിയതിന്റെ പേരില്‍ എന്റെ റിസള്‍ട്ട് വിത്തല്‍ഡ് ചെയ്യുകയും രക്ഷിതാവ് വന്ന് സ്‌കൂളില്‍ കുഴപ്പങ്ങളുണ്ടാക്കില്ലെന്ന് എഴുതി ഉറപ്പുനല്‍കിയാലെ പാസ്സാക്കൂ എന്ന നിലപാടായിരുന്നു ഹെഡ്മാസ്റ്റര്‍ സ്വീകരിച്ചത്. സോഷ്യലിസ്റ്റ് പാര്‍ടി പശ്ചാത്തലമുള്ള എന്റെ അച്ഛനും വീട്ടുകാരും അങ്ങനെയൊരു ഉറപ്പ് എഴുതികൊടുക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. അതുകൊണ്ട് അടിയന്തരാവസ്ഥയ്ക്കുശേഷം പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴിയാണ് എനിക്ക് എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ടിവന്നത്.
എന്റെ സുഹൃത്തുക്കളും മാര്‍ഗദര്‍ശികളുമായിരുന്ന നാട്ടിലെ പല മുതിര്‍ന്നവരും കെ.എസ്.വൈ.എഫ്, സോഷ്യലിസ്റ്റ് പാര്‍ടി ബന്ധമുള്ളവരായിരുന്നു. പക്ഷെ അവരില്‍ പലര്‍ക്കും രഹസ്യമായി സി.പി.ഐ.എം.എല്‍ ബന്ധവുമുണ്ടായിരുന്നു. അക്കാലത്ത് മൈനര്‍മാരായിരുന്ന ഞങ്ങള്‍ക്കിതൊന്നും അറിയില്ലായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ടിക്കാരായ പലരും അടിയന്തരാവസ്ഥക്കെതിരെ രഹസ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സി.പി.ഐം(എം)ഉം സോഷ്യലിസ്റ്റുകാരും പരിവര്‍ത്തനവാദി കോണ്‍ഗ്രസുകാരും ചേര്‍ന്ന് രൂപീകരിച്ച പൗരാവകാശ സമിതിയുടെ പ്രവര്‍ത്തനം ഈ പ്രദേശത്ത് രഹസ്യവും പരസ്യവുമായ തലങ്ങളില്‍ നടന്നിരുന്നു.
ജനസംഘക്കാര്‍ ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ തയ്യാറായിരുന്നില്ല. പലരും ഭീരുത്വം മൂലം പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് ഒതുങ്ങിയിരുന്നു. ആര്‍.എസ്.എസിന്റെ ഭാഗമായിരുന്ന ഒരേയൊരു കെ.കെ.ബാലന്‍ മാത്രമാണ് അടിയന്തരാവസ്ഥക്കെതിരെ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വടകരയില്‍ നടത്തിയ പ്രകടനത്തിന്റെ പേരില്‍ അറസ്റ്റുചെയ്യപ്പെട്ടതും ആറ് മാസക്കാലം ജയില്‍വാസം അനുഭവിച്ചതും. എന്റെ നാട്ടിലെ ആര്‍.എസ്.എസ് ശാഖകള്‍ക്ക് അവധികൊടുക്കുകയും നാട്ടിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ സൂക്ഷിച്ചിരുന്ന ദണ്ഡകളെല്ലാമെടുത്തവര്‍ ഒരു കിണറ്റിലിട്ട് മൂടുകയുമായിരുന്നു.
കൗതുകകരമായ ഒരു അനുഭവമെന്നത് ആ കാലഘട്ടത്തിലാണ് എന്റെ കയ്യില്‍ ഗോള്‍വാള്‍ക്കറുടെ വിചാരധാര വന്നുപെടുന്നത്. അത് വളരെ യാദൃശ്ചികമായ ഒരു സംഭവമായിരുന്നു. ഞങ്ങളുടെ നാട്ടിലെ ആര്‍.എസ്.എസ് ജനസംഘത്തിന്റെ പ്രധാന നേതാവായിരുന്ന പി.ശ്രീധരനടിയോടി മാഷ് മണിയൂര്‍ ജനതാലൈബ്രറിയില്‍ ആ പുസ്തകം എത്തിച്ചുകൊടുക്കാന്‍ എന്നെ ഏല്‍പിച്ചതായിരുന്നു. ലൈബ്രറിയില്‍ സ്ഥിരമായി പോകുന്ന ഒരാളെന്ന നിലയ്ക്ക് തന്റെ കയ്യിലുള്ള വിചാരധാര ആര്‍.എസ്.എസ് നിരോധനത്തെത്തുടര്‍ന്ന് ഭയചകിതനായ മാഷ് എന്നെ ഏല്‍പിച്ച് രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട്ടെ ജയഭാരതം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിചാരധാരയുടെ മൂല കോപ്പിയായിരുന്നു അത്. പിന്നീട് വിവാദപരമായ പലഭാഗങ്ങളും ഒഴിവാക്കിയാണ് കുരുക്ഷേത്രം പബ്ലിക്കേഷന്‍സ് വിചാരധാര പ്രസിദ്ധീകരിച്ചത്.
ആ കാലത്ത് ഞാനും ചില സുഹൃത്തുക്കളും ചേര്‍ന്ന് 'ഋതുസന്ധി' എന്നപേരില്‍ ഒരു കൈയെഴുത്ത് മാസിക പ്രസിദ്ധീകരിച്ചിരുന്നു. കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണത്തോടെ ക്രൈംബ്രാഞ്ച് പോലീസുകാര്‍ മണിയൂരിന്റെ മുക്കിലും മൂലയിലും ഒളിവില്‍ കഴിയുന്ന നക്സലൈറ്റുകളെ മണത്തുനടന്നു. നക്സലൈറ്റ് എന്ന് സംശയിക്കപ്പെടുന്ന, ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പലരുടെയും കഥകളും കവിതകളും ലേഖനങ്ങളും ഞങ്ങളുടെ 'ഋതുസന്ധി'യില്‍ അന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെ ലേഖനങ്ങളും കവിതകളും കഥകളുമെല്ലാം തെളിവായെടുത്ത് പോലീസ് എഴുത്തുകാരായ പലരെയും അറസ്റ്റുചെയ്യാന്‍ സാധ്യതയുണ്ടെന്ന് വന്നതോടെ മാസിക ഒളിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നു.
കോഴിക്കോട് ഐ.ടി.ഐയിലെ എസ്.എഫ്.ഐയുടെ യൂണിയന്‍ ചെയര്‍മാനായിരുന്ന മുതുവന രാമചന്ദ്രന്‍ ഈ മാസിക കൊണ്ടുപോയി നശിപ്പിച്ചുകളയുകയാണുണ്ടായത്. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത് സ്വാതന്ത്ര്യദാഹികളായ വ്യക്തികളും ഗ്രൂപ്പുകളുമെല്ലാം അടിയന്തരാവസ്ഥയുടെ അന്ധകാരത്തിലും പ്രതിരോധത്തിന്റെയും പ്രകാശനത്തിന്റെയും വഴികള്‍ തേടിയിരുന്നുവെന്നാണ്. അടിയന്തരാവസ്ഥ കാലമെന്നത് കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സേനയുടെ നരമേധങ്ങളുടെ കാലംകൂടിയായിരുന്നു കേരളത്തില്‍.
അടിയന്തരാവസ്ഥയ്ക്കുശേഷം പുറത്തുവന്ന കക്കയത്തെയും മാലൂര്‍കുന്നിലെയും തിരുവനന്തപുരത്തെ ശാസ്തമംഗലത്തെയുമൊക്കെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെയും മനുഷ്യത്വത്തെ മരവിപ്പിക്കുന്ന പീഢനകഥകള്‍ കേരളത്തെയാകെ ഇളക്കിമറിച്ചതാണ്. ഭരണകൂടഭീകരതയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ചോരവാര്‍ന്നൊഴുകുന്ന അനുഭവങ്ങളില്‍നിന്നാണ് ഞങ്ങളെപോലുള്ളവരുടെ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും കരുപ്പിടിച്ചെടുത്തിട്ടുള്ളത്.
Content Highlights: KT Kunhikannan writes about Emergency