നന്മ മാത്രം കൈമുതലായവർ; രണ്ട് സ്ത്രീകളുടെ കഥ...

അഞ്ചു ലക്ഷത്തിലധികം രൂപ ഇന്ദിരയ്ക്ക് നല്‍കുന്നത് മറ്റാരുമല്ല, ഓഫീസില്‍ ഒരുമിച്ച് ജോലി ചെയ്യുന്നു എന്ന ഒരു ബന്ധം മാത്രമുള്ള ഹാജിറയാണ്...

പറഞ്ഞു തുടങ്ങുന്നത് ഹാജിറ എന്നും ഇന്ദിര എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥയാണ്...

കോഴിക്കോട് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥയാണ് ഹാജിറ. ഫറോക്ക് അസി: കമ്മിഷണര്‍ ഓഫീസിലാണ് ജോലി ചെയ്യുന്നത്. പൊലീസ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയും കോഴിക്കോട്ടെ പൊലീസ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റുമാണ്. സ്വന്തമായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനം ഒരു വര്‍ഷം മുന്‍പാണ് ഹാജിറ നടത്തിയത്. അതുമായി ബന്ധപ്പെട്ട ബാധ്യതകള്‍ ഇനിയും പൂര്‍ത്തിയാവാതെ ബാക്കി കിടപ്പുണ്ട്. മലപ്പുറം ജില്ലയിലെ പുളിക്കല്‍ എന്ന സ്ഥലത്ത് മെയിന്‍ റോഡില്‍ നിന്ന് ഉദ്ദേശം 2 കിലോമീറ്ററോളം ദൂരത്ത് ഒരു കുന്നിന്‍ മുകളിലാണ് ഹാജിറയുടെ കൊച്ചു വീട്.

ഹാജിറ ജോലി ചെയ്യുന്ന ഫറോക്ക് അസി: കമ്മിഷണര്‍ ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പറാണ് ഇന്ദിര. മൂന്ന് വര്‍ഷം മുമ്പ് ആ ഓഫിസില്‍ ജോലി ആരംഭിച്ചത് മുതലാണ് ഹാജിറയ്ക്ക് ഇന്ദിരയുമായുള്ള പരിചയം. സ്വന്തമായി ഒരു വീടില്ലാത്തതിനാല്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി തന്റെ രണ്ട് മക്കളുമൊത്ത് വാടക വീടുകളില്‍ കഴിയുകയായിരുന്നു ഇന്ദിര. സ്വീപ്പര്‍ ജോലിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ പ്രതിഫലം മാത്രമാണ് ആകെയുള്ള വരുമാനം.

ഹാജിറയുടേയും ഇന്ദിരയുടെയും ജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു കാര്യം നടക്കാന്‍ പോവുകയാണ്. സ്വന്തമായി ഒരു വീട് എന്ന കാലങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിക്കാന്‍ തൊട്ടടുത്ത ദിവസം ഇന്ദിരയുടെ പേരിലേക്ക് 4 സെന്റ് ഭൂമി രജിസ്റ്റര്‍ ചെയ്യപ്പെടുകയാണ്. പ്രസ്തുത സ്ഥലം വാങ്ങുന്നതിനാവശ്യമായ അഞ്ചു ലക്ഷത്തിലധികം രൂപ ഇന്ദിരയ്ക്ക് നല്‍കുന്നത് മറ്റാരുമല്ല, ഓഫീസില്‍ ഒരുമിച്ച് ജോലി ചെയ്യുന്നു എന്ന ഒരു ബന്ധം മാത്രമുള്ള ഹാജിറയാണ്. വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസം തോന്നുന്നുണ്ടാവും. നന്മ മാത്രം കൈമുതലായ ഇങ്ങനെയും ചിലര്‍ ജീവിക്കുന്നുണ്ട് നമ്മള്‍ക്ക് ചുറ്റും…

കഷ്ടിച്ച് ഒരു ടൂവീലറിന് മാത്രം കടന്നുപോകാന്‍ സാധിക്കുന്നത്ര ഇടുങ്ങിയതാണ് ഹാജിറയുടെ വീട്ടിലേക്കുള്ള വഴി. ആ ഇടുങ്ങിയ വഴിയിലൂടെ എന്നും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്ന പ്രിയപ്പെട്ടവളുടെ മനസ്സ് പക്ഷേ ഒട്ടും ഇടുങ്ങിയതായില്ല. അത്രമേല്‍ വിശാലവും സ്‌നേഹ സമ്പന്നവുമാണത് എന്നതിന് ഇതില്‍പ്പരം വേറെന്തു വേണം തെളിവ്.

കൂടുതലായി എന്തെഴുതാനാണ്. എങ്ങിനെയൊക്കെ വര്‍ണ്ണിച്ചാലാണ് ഈ ഒരു സത്കര്‍മ്മത്തിന്റെ മൂല്യത്തെ അര്‍ഹിക്കുന്ന വിധത്തില്‍ അടയാളപ്പെടുത്താനാവുക. വര്‍ത്തമാനകാല ഇന്ത്യയില്‍ ഹാജിറയെന്നും-ഇന്ദിരയെന്നുമുള്ള രണ്ട് പേരുകള്‍ ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കുന്നത് തന്നെ ഒരു പ്രത്യേക സന്തോഷമാണല്ലോ.

പെങ്ങള്‍ എന്ന കവിതയില്‍ ഒന്‍വി കുറിച്ചിട്ട രണ്ട് വരികള്‍ കൂടി എഴുതി കഥ അവസാനിപ്പിക്കട്ടെ.

ചന്ദനം പോലെയരഞ്ഞ്

അകില്‍ പോല്‍ പുകഞ്ഞ്

എന്നുമന്യര്‍ക്കായി സുഖഗന്ധമാകുവോള്‍…!

Content Highlights: Story Of Two Women And Their Goodness

To advertise here,contact us