പറഞ്ഞത് വേദനയുണ്ടാക്കി, മാഡത്തിന് ബുക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല; ഇന്ദുമേനോന് മറുപടിയുമായി അഖിൽ പി ധർമ്മജൻ

'ഒരുപാട് ബുക്കുകൾ എഴുതിയിട്ടുള്ള ബ്രില്ലിയന്റ് ആയ എഴുത്തുകാരിയാണ് ഇന്ദു മേനോൻ. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണം എന്നുള്ള അപേക്ഷ മാത്രമാണ് എനിക്കുള്ളത്'

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനവുമായി എത്തിയ എഴുത്തുകാരി ഇന്ദു മേനോന് മറുപടിയുമായി അഖിൽ പി ധർമജൻ. വളരെ റെസ്പെക്റ്റഡ് ആയ എഴുത്തുകാരിയാണ് ഇന്ദു മേനോൻ എന്നും അവർ പറഞ്ഞത് വേദനയുണ്ടാക്കിയെന്നും അഖിൽ പി ധർമജൻ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുൻപ് നേരിട്ട് കണ്ടപ്പോൾ ഓടി വന്ന് കൈ തന്ന് സംസാരിച്ച വ്യക്തി ഇപ്പോൾ എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണം എന്നുള്ള അപേക്ഷ മാത്രമാണ് തനിക്കുള്ളതെന്നും റിപ്പോർട്ടറിനോട് അഖിൽ പി ധർമജൻ പ്രതികരിച്ചു.

'എനിക്ക് പേഴ്സണലി അറിയുന്ന ആളാണ് ഇന്ദു മേനോൻ. ഇന്ദു മാഡത്തിനെക്കാൾ പ്രായത്തിൽ ഒരുപാട് ഇളയതാണ് ഞാൻ. അപ്പോൾ മലയാളത്തിൽ ഇങ്ങനെ ഒരാൾക്ക് അവാർഡ് ലഭിക്കുമ്പോൾ സന്തോഷിക്കുമെന്നാണ് ഞാൻ കരുതിയത്. റാം എന്ന പേര് ബുക്കിന് ഉള്ളതുകൊണ്ടാണ് അവാർഡ് കിട്ടിയതെന്നാണ് പറയുന്നത്. കോഴിക്കോട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കണ്ടപ്പോൾ ഓടി വന്ന് കൈ തന്ന് സംസാരിച്ച വ്യക്തിയാണ്. എന്തിനാണ് മാഡം അങ്ങനെ പറഞ്ഞതെന്ന് ഞാൻ ആലോചിച്ചു. ചിലപ്പോൾ മാഡത്തിന് ബുക്ക് വായിച്ചിട്ട് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. പിന്നെ അവാർഡ് ഫൈനൽ ലിസ്റ്റിൽ വന്നതിൽ ഏതെങ്കിലും ബുക്ക് അവർക്ക് ഇഷ്ടമുള്ളതായിരിക്കണം. പക്ഷെ അത് പറഞ്ഞ രീതിയാണ് ശരിയാകാത്തത്.'

'കുറേപേർ മാഡത്തിനെ മോശം പറയുന്നത് കണ്ടു. എനിക്ക് പേഴ്സണലി അറിയുന്നവരോട് അങ്ങനെയൊന്നും പറയരുത് എന്ന് പറഞ്ഞിട്ടുണ്ട്. വളരെ റെസ്പെക്റ്റഡ് ആയ എഴുത്തുകാരിയാണ് അവർ. ആ ബഹുമാനം നമ്മൾ കൊടുക്കണം. പുള്ളികാരി പറയുന്നത് പറയട്ടെ. അതിനുള്ള സ്പേസ് സോഷ്യൽ മീഡിയയിൽ ഉണ്ട്. അവർ പറഞ്ഞത് എനിക്ക് വേദനയുണ്ടാക്കി പക്ഷെ കുഴപ്പമില്ല. ഞാൻ നാളെ മാഡത്തിനെ എവിടെയെങ്കിലും വെച്ച് കണ്ടാൽ പോയി സംസാരിക്കും. ഒരുപാട് ബുക്കുകൾ എഴുതിയിട്ടുള്ള ബ്രില്ലിയന്റ് ആയ എഴുത്തുകാരിയാണ് അവർ. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണം എന്നുള്ള അപേക്ഷ മാത്രമാണ് എനിക്കുള്ളത്. അത്തരത്തിലുള്ള പ്രോത്സാഹനം മാഡത്തിന്റെ ഭാഗത്തുനിന്ന് കിട്ടുകയാണെങ്കിൽ ഞാൻ വളരെയധികം സന്തോഷിക്കും', അഖിൽ പി ധർമജൻ പറഞ്ഞു.

മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കാം എന്നായിരുന്നു അവാര്‍ഡ് നേട്ടത്തെ കുറിച്ച് ഇന്ദുമേനോന്റെ വിമർശനം. ഇന്ത്യയിൽ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പൾപ്പ് ഫിക്ഷനാണ് എന്നത് അല്‍ഭുതപ്പെടുത്തുന്നേയില്ലെന്നും സാഹിത്യത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആദ്യത്തെ പടി പുരസ്കാരവിധിനിര്‍ണ്ണയനങ്ങളിലൂടെയും മറ്റും പള്‍പ്പു കൃതികളെയും മതാധിഷ്ഠിതകൃതികളെയും പ്രതിസ്ഥാപിക്കുകയും അപചയിച്ച ഭാവുകത്വത്തെ നിര്‍മ്മിക്കുകയും ആയിരിക്കണമെന്നും ഇന്ദു തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

Content Highlights: Akhil P Dharmajan responds to Indu Menon's criticism

To advertise here,contact us