തെലുങ്കിലെ ലൈംഗിക ചൂഷണം, കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം;'വോയ്സ് ഓഫ് വിമൻ'നെ പിന്തുണച്ച് സാമന്ത

തെലുങ്ക് സിനിമയിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരായി വോയ്സ് ഓഫ് വിമന്റെ ആവശ്യപ്രകാരമായിരുന്നു സർക്കാർ സബ് കമ്മിറ്റി രൂപീകരിച്ചത്

ഹേമ കമ്മിറ്റി മാതൃകയിൽ തെലുങ്ക് സിനിമയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിന് രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന തെലുങ്ക് സിനിമയിലെ വനിതകളുടെ സംഘടനയായ വോയ്സ് ഓഫ് വിമന്റെ ആവശ്യത്തെ പിന്തുണച്ച് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു.

തെലുങ്ക് സിനിമയിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരായി വോയ്സ് ഓഫ് വിമന്റെ ആവശ്യപ്രകാരമായിരുന്നു സർക്കാർ 2019ല് സബ് കമ്മിറ്റി രൂപീകരിച്ചത്. 2022ല് കമ്മിറ്റി റിപ്പോര്ട്ട് സമര്പ്പിച്ചു. തെലുങ്ക് സിനിമ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുന്നതിനും വ്യവസായ നയങ്ങൾ രൂപപ്പെടുത്താനുമായി റിപ്പോർട്ട് പുറത്തുവടണമെന്നുമാണ് ഇപ്പോള് ഉയരുന്ന ആവശ്യം.

നിങ്ങളുടെ മൗനം ഭീരുത്വം, നിലപാടുകൾ വ്യക്തമാക്കൂ, മനുഷ്യനാകൂ; മോഹൻലാലിനോട് ശോഭ ഡേ

2019 ലാണ് ഡബ്ല്യു സി സി മാതൃകയിൽ തെലുങ്ക് സിനിമയിലെ സ്ത്രീകൾക്കായി 'വോയ്സ് ഓഫ് വിമൻ' രൂപികരിക്കുന്നത്. സംഘടനയുടെ പ്രസ്താവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് സാമന്ത തന്റെ പിന്തുണ പ്രഖ്യാപിച്ചത്.

നേരത്തെ ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഡബ്ല്യുസിസിയെ അഭിനന്ദിച്ചും സാമന്ത രംഗത്ത് വന്നിരുന്നു. 'വർഷങ്ങളായി, കേരളത്തിലെ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) അവിശ്വസനീയമായ പ്രവർത്തനങ്ങളെ പിന്തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ വെളിച്ചത്തുവരുമ്പോൾ, ഞങ്ങൾ WCC യോട് കടപ്പെട്ടിരിക്കുന്നു' എന്നായിരുന്നു റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സാമന്ത ഇൻസ്റ്റഗ്രാമില് കുറിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചു; ഡബ്ല്യുസിസി വളരെ ശക്തമായി നിന്നു: അമല പോൾ

കഴിഞ്ഞ ആഗസ്റ്റ് 19 നാണ് ഹേമകമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. 2019 ഡിസംബർ 31നായിരുന്നു ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. അതേസമയം തമിഴ് സിനിമയിലും ഹേമകമ്മറ്റിക്ക് സമാനമായി കമ്മിറ്റി രൂപികരിക്കുമെന്ന് നടനും തമിഴ് താരസംഘടനയായ നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാലും പറഞ്ഞിരുന്നു.

നടികർ സംഘത്തിന്റെ നേതൃത്വത്തിൽ 10 അംഗ കമ്മിറ്റി രൂപീകരിക്കാൻ പോവുകയാണെന്നും ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നുമായിരുന്നു താരം പ്രഖ്യാപിച്ചത്.

നടികർ സംഘത്തിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും നടികർ സംഘം ആണുങ്ങൾക്ക് വേണ്ടി മാത്രമല്ല, സ്ത്രീകൾക്ക് കൂടിയുള്ളതാണെന്നും വിശാൽ പറഞ്ഞിരുന്നു.

To advertise here,contact us