'എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്'; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

'ഞാന്‍ പലപ്പോഴും വീണിട്ടുണ്ട്, എഴുന്നേറ്റ് നിന്നിട്ടുമുണ്ട്. മരിക്കും വരെ ഈ പ്രോസസിന്റെ ഭാഗമാവുകയേ വഴിയുള്ളൂ.'

പാട്ടിലൂടെ താന്‍ എതിര്‍ക്കുന്നത് വ്യക്തിയെയല്ല, സിസ്റ്റത്തെയാണെന്ന് റാപ്പര്‍ വേടന്‍. സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണെന്നും വേടന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ കോഫി വിത്ത് അരുണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേടന്‍ എന്ന പേരിനെ കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. 'ഞാന്‍ ഇരയുമാണ് വേട്ടക്കാരനുമാണ്. മനുഷ്യര്‍ ആഹാര ശൃംഖലയില്‍ പെടുന്നതാണല്ലോ. ഞാന്‍ വേട്ടയാടുകയും വേട്ടയാടപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ ഞാന്‍ ഇതേ സര്‍ക്കിളില്‍ പെട്ടിട്ടുണ്ട്. ഞാന്‍ പലപ്പോഴും വീണിട്ടുണ്ട്, എഴുന്നേറ്റ് നിന്നിട്ടുമുണ്ട്. മരിക്കും വരെ ഈ പ്രോസസിന്റെ ഭാഗമാവുകയേ വഴിയുള്ളൂ.' വേടന്‍ പറയുന്നു.

'എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്.'

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.' നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്. ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്.' വേടന്‍ പറഞ്ഞു നിര്‍ത്തി.

Content Highlights: Rapper vedan speaks about his nick name vedan and his perspective

To advertise here,contact us