ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിപിൻ മാനേജർ ആയിരുന്നില്ലയെന്നും, വിപിനെതിരെ സംഘടനയിൽ ചില പരാതികൾ ഉണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിപിൻ പൊലീസിൽ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന പരാതിയുമായി മാനേജർ വിപിൻ കുമാറായിരുന്നു ആദ്യം രംഗത്തെത്തിയിരുന്നത്.
നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപ്പിച്ചത്. തുടർന്ന് തന്നെ അസഭ്യം പറയുകയും മർദിക്കുകയും ആയിരുന്നു എന്നാണ് മാനേജർ വി വിപിൻ കുമാർ പരാതിയിൽ പറയുന്നത്.
ഇതിന് പിന്നാലെ ശാരീരികമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിൻ കുമാറിനെ തന്റെ പേഴ്സണല്‍ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു.
Content highlights: fefka says that Unni Mukundan and manager Vipin Kumar issues solved