മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ 'തുടരും'. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ചിത്രത്തിലെ മോഹൻലാൽ - ശോഭന കോംബോ സീനുകൾ വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ശോഭനയ്ക്ക് മുന്‍പ് നിരവധി നായികമാരെ ചിത്രത്തിനായി ആലോചിച്ചിരുന്നു എന്ന് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ജ്യോതിക, മേതില്‍ ദേവിക എന്നിവർ ഈ വേഷം നിരസിച്ചതിനെക്കുറിച്ച് പറയുകയാണ് ബിനു പപ്പു. സൗത്ത് സ്ലൈസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ലാലേട്ടനൊപ്പം ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു മുഖം വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിനായി ജ്യോതികയെയും മേതില്‍ ദേവികയെയും സമീപിച്ചിരുന്നു. കഴിഞ്ഞ തവണ അവർ എന്തുകൊണ്ട് അഭിനയിച്ചില്ലെന്ന് മറ്റൊരാള്‍ ചോദിച്ചിരുന്നു. അവര്‍ എന്തുകൊണ്ട് അഭിനയിച്ചില്ല എന്ന് അവരോട് പോയി ചോദിക്കണം എന്നാണ് ഞാന്‍ മറുപടി കൊടുത്തത്. അവര്‍ക്ക് ചിലപ്പോള്‍ ആ കഥാപാത്രം വര്‍ക്കായിട്ടുണ്ടാകില്ല. അത് അവരുടെ തീരുമാനമാണ്,' ബിനു പപ്പു പറഞ്ഞു.
അതേസമയം, ചിത്രം കേരളത്തിൽ നിന്ന് ഇതുവരെ 114 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയാണ് നിര്‍മ്മാണം.
ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ് തുടങ്ങിയവരാണ് ചിത്രത്തിന്‍റെ മറ്റ് പ്രധാന അണിയറ പ്രവര്‍ത്തകര്‍.
Content Highlights: Binu Pappu explains the reason behind Jyothika's rejection of the role in the film thudarum